ആര്‍ത്തവം അശുദ്ധിയല്ല,ആ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍ പോവുക തന്നെ ചെയ്യും- പാര്‍വതി

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍ പോവുക തന്നെ ചെയ്യും. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നും പാര്‍വതി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അശുദ്ധമാണോ, ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെകാലം ആര്‍ത്തവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്പലത്തില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോകുക തന്നെ ചെയ്യുമെന്നും താന്‍ വിധിക്കൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. ആണാധികാരം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നത്. ഈ അഭിപ്രായത്തിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടേക്കാം.എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഒപ്പം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് മലയാള സിനിമയിലുള്ളതെന്നും പാര്‍വതി പറയുന്നു. ആരെയും വെല്ലുവിളിക്കാനല്ല ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങളില്‍ ഭുരിഭാഗവും ഞങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പാര്‍വതി വ്യക്തമാക്കി.