പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാരുടെ ജീവിതം ‘മിഴാവ്’ റിലീസിനൊരുങ്ങി

ലോക പ്രശസ്ത മിഴാവ് വാദകന്‍ പത്മശ്രീ പി കെ നാരായണന്‍ നമ്പ്യാരുടെ ശ്രേഷ്ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച മിഴാവ് ഹ്രസ്വചിത്രം റിലീസിനൊരുങ്ങി. ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം. ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കലാരൂപവും കൂടിയാട്ടമാണ്. കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം വഹിച്ച കലാപ്രതിഭയാണ് പാണിവാദതിലകന്‍ പി കെ നാരായണന്‍ നമ്പ്യാര്‍. കൂത്തിലും കൂടിയാട്ടത്തിലും അവയുടെ പശ്ചാത്തല വാദ്യമായ മിഴാവിലും അസാധാരണമായ പ്രയോഗ പാടവത്ത്വം നേടി വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച പി കെ നാരായണന്‍ നമ്പ്യാരുടെ സംഭവ ബഹുലമായ കലാജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും പ്രകാശം പരത്തുന്ന ചിത്രമാണ് മിഴാവ്.

നാട്യകല മനീഷിയായിരുന്ന മാണി മാധവചാക്യാരുടെ പുത്രനായ പി കെ നാരായണന്‍ നമ്പ്യാരുടെ കലാജീവിതം ഏഴാം വയസ്സ് മുതല്‍ തന്റെ കുലത്തൊഴിലായ മിഴാവില്‍ പരിശീലനം ആരംഭിക്കുകയായിരുന്നു പി കെ നാരായണന്‍ നമ്പ്യാര്‍. തുള്ളല്‍കലയുടെ പിതാവായ കുഞ്ചന്‍ നമ്പ്യാരുടെ നാട്ടില്‍, പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്താണ് നാരായണന്‍ നമ്പ്യാരുടെയും ജനനം. മിഴാവ് വാദകനായി ജീവിതം ആരംഭിച്ച നമ്പ്യാര്‍ കൂടിയാട്ടം, പാഠകം, കൂത്ത് എന്നിവയുടെ കുലപതിയായിമാറി. നിരവധി സംസ്‌കൃത നാടകള്‍ എഴുതി ചിട്ടപ്പെടുത്തി. കൂടിയാട്ടത്തെ അമ്പലമതില്‍കെട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരാനായി ശ്രമിച്ച പണ്ഡിത ശ്രേഷ്ഠനാണ് നാരായണന്‍ നമ്പ്യാര്‍. അദ്ദേഹത്തിന്റെ ജീവിതവും കലയും രേഖപ്പെടുത്തുകയാണ് ‘മിഴാവ് ‘ എന്ന് .സംവിധായകന്‍ രാജേഷ് തില്ലങ്കേരി പറയുന്നു. പാലക്കാട് കിള്ളിക്കുറിശ്ശിമംഗലം, ചെറുതുരുത്തി കലാമണ്ഡലം, കണ്ണൂര്‍ മുഴക്കുന്ന് എന്നിവിടങ്ങളിലായി ചിത്രീകരിച്ച മിഴാവ് താമസിയാതെ റിലീസ് ചെയ്യും.
മാണി മാധവചാക്യാര്‍ സ്മാരക ട്രസ്റ്റിന്റെ ഏകോപനത്തില്‍ ഒരുങ്ങുന്ന മിഴാവ് നിര്‍മ്മിക്കുന്നത് എ ആര്‍ ഉണ്ണികൃഷ്ണന്‍. ക്യാമറ രാജന്‍ കാരിമൂല, എഡിറ്റര്‍ രാഹുല്‍ ബാബു. പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ).