ആരെയും ഭാവഗായകനാക്കും കാവ്യസൗന്ദര്യം

കവിതകളുടെയും, ഭാവുകത്വമാര്‍ന്ന പാട്ടുകളുടേയും കുലപതിക്ക് ഇന്ന് പിറന്നാള്‍. അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞെങ്കിലും ഒ.എന്‍.വി എഴുതിയ പാട്ടിലെ വരികള്‍ മൂളാത്ത മലയാളികള്‍ ഉണ്ടോ എന്ന് സംശയമാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി തന്റെ ആദ്യ കവിതയായ ‘മുന്നോട്ട്’ എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരില്‍ പാട്ടെഴുതിയിരുന്ന ഒ.എന്‍.വി. ‘ശ്രീ ഗുരുവായൂരപ്പന്‍’ എന്ന ചലച്ചിത്രം മുതലാണ് ഒ.എന്‍.വി എന്ന പേരില്‍ത്തന്നെ ഗാനങ്ങള്‍ എഴുതിയത്. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1987ല്‍ മാസിഡോണിയയിലെ സ്ട്രൂഗ അന്തര്‍ദ്ദേശീയ കാവ്യോത്സവത്തില്‍ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.

ചലച്ചിത്രപുരസ്‌കാരങ്ങള്‍

നാഷണല്‍ ഫിലിം അവാര്‍ഡ്: 1989 നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം വൈശാലി

കേരള ഫിലിം അവാര്‍ഡുകള്‍:

2008- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: ഗുല്‍മോഹര്‍
1990- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: രാധാമാധവം
1989- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍,പുറപ്പാട്
1988- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: വൈശാലി
1987- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍
1986- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: നഖക്ഷതങ്ങള്‍
1984- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ
1983- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: ആദാമിന്റെ വാരിയെല്ല്
1980- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: യാഗം, അമ്മയും മകളും
1979- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: ഉള്‍ക്കടല്‍
1977- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: മദനോത്സവം
1976- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: ആലിംഗനം
1973- നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: സ്വപ്നാടനം
ഫിലിംഫെയര്‍ അവാര്‍ഡ്: 2009 നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം, ചിത്രം: പഴശ്ശിരാജ

മലയാളത്തിലെ നാടക ഗാനങ്ങള്‍ക്ക് ഒരു സാമൂഹിക പരിവര്‍ത്തനത്തിനുള്ള ശക്തി പകര്‍ന്നത് ഒ.എന്‍.വി യുടെ വരികളാണ്. അന്‍പതുകളില്‍ മലയാള സിനിമ പിച്ചവെക്കുന്ന കാലത്ത് ഒ.എന്‍.വി പാട്ടുമായി വന്നത് നാടകത്തിലൂടെയായിരുന്നു. വയലാറിന് ശേഷം മലയാളികളുടെ വികാരമായി പതിയെ ഒ.എന്‍.വി മാറി. സിനിമകളോര്‍ക്കാതെ പാട്ടുകളോര്‍ക്കുമ്പോള്‍ ഒ.എന്‍.വി കൂടെയാണ് ആദരിക്കപ്പെടുന്നത്. എഴുപതുകളും, എണ്‍പതുകളും തൊണ്ണൂറുകളിലെയും സിനിമ സംഗീതം ഒ.എന്‍.വിയുടെ കൈകളിലായിരുന്നു. യൗവ്വനത്തിന്റെ തുടിപ്പും ജീവിതത്തിന്റെ ആഗ്രഹങ്ങളും നിഴലിക്കുന്ന ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങള്‍. സംഗീത സംവിധായകന്‍ ജി. ദേവരാജനുമായുള്ള പരിചയപ്പെടലായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്. നിരവധി ഗാനങ്ങളാണ് അവരുടെ കൂട്ടുകെട്ടില്‍ വിരിഞ്ഞത്്. ‘ പൊന്നരിവാളില്‍ ‘ തുടങ്ങി, ‘മാരിവില്ലി’ ല്‍ കൂടി, ‘അമ്പിളിയമ്മാവ’നില്‍ക്കൂടി, ‘ചാഞ്ചാടുണ്ണി…’ പാടിക്കൊണ്ട് ‘വെണ്ണിലാച്ചോല…’ യില്‍ക്കൂടി നി!ര്‍ത്താതെ നാടക ഗാനങ്ങള്‍ സഞ്ചരിച്ചു. അവരുടെ ചലച്ചിത്രഗാനങ്ങള്‍ ആ മലര്‍പൊയ്ക.യില്‍ നീരാടി, ‘മാണിക്യവീണയുമേന്തി’, ‘വാര്‍തിങ്കള്‍തോണിയേറി’ എത്രയും മനോഹരമായ ‘ഭൂമിയെ സ്‌നേഹിച്ച’ എന്നിങ്ങനെ നൂറുകണക്കിന് ഗാനങ്ങള്‍.

എണ്‍പതുകള്‍ ഒ.എന്‍.വിയുടെ സുവര്‍ണകാലമായിരുന്നു. ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ, ‘അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍…തുടങ്ങീ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് എഴുതുക മാത്രമല്ല കവിതയുടെ സൗന്ദര്യം ആസ്വാദകനറിയാതെ അവരിലേക്ക് പകരാനുള്ള മിടുക്ക് കൂടെയാണ് ഒ.എന്‍.വിയുടെ സിനിമാഗാനങ്ങളെ വ്യത്യസ്തമാക്കുന്നത്. തൊണ്ണൂറുകളില്‍ ഇതേ വികാരഭാവത്തോടെയും കാവ്യമനോഹാരിതയോടെയുമാണ് അദ്ദേഹം പാട്ടുകളെഴുതിയത്. ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന… എന്ന സംസ്ഥാന അവാര്‍ഡ് നേടിയ ഗാനം ഏറെ ആകര്‍ഷകമാണ്