കങ്കണയുടെ ഒഫീസ് പൊളിച്ചത് പ്രതികാര നടപടി; ബോംബെ ഹൈക്കോടതി

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീടും ഓഫീസ് കെട്ടിടവും മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചതിനെതിരെ ബോംബെ ഹൈകോടതി.പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല മുംബൈ കോര്‍പ്പറേഷന്റേതെന്ന് കോടതി ചൂണ്ടിക്കാട്ടി.തന്റെ ഓഫീസ് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചതിനെതിരെ നടി കങ്കണ റണൗട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്‍മേലാണ് നടപടി. കങ്കണയുടെ പരസ്യപ്രസ്താവനകള്‍ അംഗീകരിക്കുന്നില്ല. പൊതുവേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രതവേണമെന്നും കോടതി പറഞ്ഞു. അതേ സമയം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കങ്കണയുടെ വീട്ടിലെ നിര്‍മാണം ക്രമപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ബി.എം.സി പൊളിച്ച വീടിന്റെ ഭാഗങ്ങള്‍ കങ്കണക്ക് പുനര്‍ നിര്‍മിക്കാം. കെട്ടിടം പൊളിച്ചത് കാരണമുണ്ടായ നഷ്ടം കണക്കാക്കണമെന്നും കോടതി ഉത്തരവിട്ടു.

സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. അനധികൃതമായിട്ട് നിര്‍മിച്ച ഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് മുംബൈ കോര്‍പ്പറേഷന്റെ അവകാശവാദം.