“യേശുദാസിനെതിരെയുള്ള മോശം പരാമർശങ്ങൾ കേട്ടുനിൽക്കാൻ ഒരു കലാകാരനും കഴിയില്ല”; വിനായകനെതിരെ പ്രതിഷേധിച്ച് ഫെഫ്ക

','

' ); } ?>

ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ നടൻ വിനായകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്
ഫെഫ്ക. ഒരു മഹാനായ കലാകാരനെ സമൂഹമധ്യത്തിൽ അധിക്ഷേപിക്കുകവഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് വിനായകൻ ചെയ്തിരിക്കുന്നതെന്നാണ് ഫെഫ്കയുടെ നിലപാട്. കൂടാതെ പൊതുവിടത്തിൽ യേശുദാസിനെതിരെ നടത്തിയ മോശം പരാമർശങ്ങൾ കേട്ടുനിൽക്കാൻ ഒരു കലാകാരനും കഴിയില്ലെന്നും ശക്തമായ നടപടി വേണമെന്നും ഫെഫ്ക കൂട്ടിച്ചേർത്തു. ഫെഫ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആഹ്വാനം.

അടൂർ ഗോപാലകൃഷ്ണൻ വിഷയവുമായി ബന്ധപ്പെടുത്തി നടൻ വിനായകൻ മലയാളത്തിന്റെ അഭിമാനമായ ഗാനഗന്ധർവ്വൻ യേശുദാസിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പരാമർശം പ്രതിഷേധാർഹമാണ്. കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷം നടത്തിയാണ് ഇയാൾ ഇത് കുറിച്ചിരിക്കുന്നത്. വിനായകനെക്കാൾ മോശപ്പെട്ട സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുമാണ് ഇന്നു കാണുന്ന ഗാനഗന്ധർവ്വൻ എന്ന നിലയിലേക്ക് യേശുദാസ് വളർന്നതെന്ന് അദ്ദേഹത്തെ അറിയുന്ന ആർക്കും ബോധ്യമുള്ളതാണ്. നാലു തലമുറകൾക്ക് എങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുകവഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്. പൊതുവിടത്തിൽ അദ്ദേഹത്തെ ‘തെറി ‘ വിളിക്കുന്നത് കേട്ട് നിൽക്കാൻ ഒരു കലാകാരനും കഴിയില്ല. ഓരോ കലാകാരനെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് ഫെഫ്ക്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്റെ നയം. . ശക്തമായ നിയമനടപടികൾ ഇത്തരം വ്യക്തികൾക്കെതിരെ ഉണ്ടാവണമെന്ന ആവശ്യം ഇതോടൊപ്പം മുന്നോട്ടുവയ്ക്കുന്നു. ഫെഫ്ക കുറിച്ചു.

എന്നാൽ തന്റെ പരാമർശത്തെ ന്യായീകരിച്ച് കൊണ്ട് ഇന്നലെ വിനായകൻ മറ്റൊരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.”ശരീരത്തിൽ ഒന്നുംതന്നെ അസഭ്യമായി ഇല്ല. ഞാൻ പറഞ്ഞത് അസഭ്യമാണെങ്കിൽ ചാലയിലെ തൊഴിലാളികൾ തിയേറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ. ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചുപറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും”. വിനായകൻ കുറിച്ചു.

കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത കുറിപ്പിൽ അടൂരിന്റെയും യേശുദാസിന്റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ അധിക്ഷേപം.നേരത്തെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ട് സമാനമായ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചതിന് വിനായകനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.