
ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ നായികയാവാൻ നയൻതാര വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതായി റിപോർട്ടുകൾ പുറത്ത്. അനിൽ രവിപുടി സംവിധാനം ചെയുന്ന മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലെ നായികാ കഥാപാത്രത്തിനായി നയൻതാരയെ സമീപിച്ചതായി നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. നയൻതാര 18 കോടി പ്രതിഫലം ആവശ്യപ്പെട്ടതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. നടി ആവശ്യപ്പെട്ട തുക നിർമാതാക്കളെ ഞെട്ടിച്ചുവെന്നും അവർ മറ്റൊരു താരത്തെ സമീപിക്കുന്നതിനുള്ള ആലോചനകളിലാണ് എന്നും സൂചനകളുണ്ട്. നേരത്തെ ‘സെയ് റാ നരസിംഹ റെഡ്ഡി’, ‘ഗോഡ്ഫാദർ’ എന്നീ ചിരഞ്ജീവി ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചിരുന്നു. അപ്പോൾ 12 കൂടിയായിരുന്നു നടിയുടെ പ്രതിഫലം. നിൽവിൽ 15 കോടിയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നതെന്നാണ് സൂചന.
അതേസമയം അനിൽ രവിപുടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ജൂണിൽ ആരംഭിക്കുന്നതിനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. തുടർച്ചയായ 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച അനിൽ രവിപുടിയുടെ ഏറ്റവും പുതിയ റിലീസായ സംക്രാന്തികി വസ്തുനം 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ്. സോഷ്യോ – ഫാന്റസി ചിത്രമായ വിശ്വംഭരക്ക് ശേഷം ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് മെഗാ 157.
അതേ സമയം നയൻതാരയുടെ ഒടുവിലിറങ്ങിയ ചിത്രം ടെസ്റ്റ് ഏപ്രിൽ നാലിനാണ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയത്. മാധവൻ, മീര ജാസ്മിൻ, സിദ്ധാർത്ഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണെങ്കിലും നയൻതാര അടക്കമുള്ളവരുടെ അഭിനയത്തിന് നല്ല കൈയ്യടി ലഭിക്കുന്നുണ്ട്. നയൻതാരയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നാണ് ടെസ്റ്റിലേതെന്ന് ആരാധകർ പറയുന്നു. കുമുദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിച്ചത്. കരിയറിൽ മോശം ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ടെസ്റ്റ് എന്ന സിനിമ തന്നെ തേടി വരുന്നതെന്ന് നയൻതാര പറയുന്നു. കുമദയെന്ന കഥാപാത്രം എന്റെ ജീവിതത്തിൽ ഏറെ ആവശ്യമുണ്ടായിരുന്ന സമയത്താണ് വന്നത്. ഒരു ആക്ടറെന്ന നിലയിൽ പല ഘട്ടങ്ങളിലൂടെ കടന്ന് പോകും. സാധാരണ പോലത്തെ സിനിമകൾ ചെയ്യുന്ന ഘട്ടത്തിലായിരുന്നു ഞാൻ. അത്തരം സിനിമകളാണ് എന്നെ തേടി വന്നത് എന്ന് നടി പറഞ്ഞിരുന്നു.
നടി, നിർമാതാവ്, പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം തിരക്കുകൾ മാനേജ് ചെയ്യുന്നതിനെക്കുറിച്ചും നയൻതാര സംസാരിച്ചു. 18 വയസ് മുതൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ. മുതിർന്നപ്പോൾ മുതൽ ഞാനെപ്പോഴും ഓട്ടത്തിലായിരുന്നു. ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു അത്. ഇതൊരു മെയിൽ ഡൊമിനേറ്റഡ് ഇൻഡസ്ട്രിയാണ്. റെലവന്റ് ആകണമെന്ന് എനിക്കുണ്ടായിരുന്നു. സെറ്റിൽ ഒരുപാട് സ്ത്രീകൾ ഉണ്ടാകില്ല.നിങ്ങൾ ഒറ്റയ്ക്കിരിക്കുമോ കുഴപ്പമുണ്ടോ എന്ന് എന്നോട് ചിലർ ചോദിക്കും. പക്ഷെ ഞാൻ എപ്പോഴും ഒറ്റയ്ക്കാണ് ഇരിക്കുന്നത്. സെറ്റിൽ 300 പുരുഷൻമാരുണ്ടാകും. എന്നെ സംരക്ഷിക്കണം, തന്നെ മറ്റൊരു തരത്തിൽ ട്രീറ്റ് ചെയ്യണമെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ലെന്നും നയൻതാര വ്യക്തമാക്കി.