“പിണറായിക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ എന്നെ കമ്മിയാക്കിയവര്‍ മോദിജി പങ്കെടുത്ത ചടങ്ങില്‍ നൃത്തം ചെയ്തപ്പോള്‍ സംഘിയാക്കി”; വിമർശനങ്ങളിൽ പ്രതികരിച്ച് നവ്യ നായർ

','

' ); } ?>

‘കൊടിയുടെ നിറത്തേക്കാള്‍ നിലപാടുകള്‍ നോക്കിയാണ് അഭിപ്രായങ്ങള്‍ പറയാറുളളതെന്ന് തുറന്നു പറഞ്ഞ് നടി നവ്യ നായർ’. ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുപ്പം പുലര്‍ത്തുന്ന ആളെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് നവ്യയുടെ പ്രതികരണം. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ.

”നമ്മുടെ സമൂഹം വളരെ സങ്കുചിതമായി കാര്യങ്ങളെ കാണുന്നതായി തോന്നിയിട്ടുണ്ട്. പിണറായിക്കൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ എന്നെ കമ്മിയാക്കിയവര്‍ മോദിജി പങ്കെടുത്ത ചടങ്ങില്‍ നൃത്തം ചെയ്തപ്പോള്‍ സംഘി എന്ന് വിശേഷിപ്പിച്ചു. ഒരു കലാകാരി എന്ന നിലയില്‍ എല്ലാ പ്രസ്ഥാനങ്ങളെയും മാനിക്കുന്നു. അവയുടെ പ്രസക്തി ഉള്‍ക്കൊളളുകയും ചെയ്യുന്നു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചത് ഒരു നര്‍ത്തകി എന്ന നിലയിലാണ്. അതൊരു പാര്‍ട്ടി പരിപാടി ആയിരുന്നില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന് പറയുമ്പോള്‍ അത് മുഴുവന്‍ ആളുകളുടെയും പൊതുസ്വത്താണ്. അതിന് എങ്ങനെ രാഷ്ട്രീയ നിറം കൈവരും?” നവ്യ നായര്‍ പറഞ്ഞു.

‘പുന്നപ്ര വയലാര്‍ സ്ഥിതി ചെയ്യുന്ന ആലപ്പുഴയുടെ മണ്ണില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടാവാം. വളര്‍ന്നു വന്നപ്പോള്‍ എന്നിലും ഇടതുപക്ഷ മനോഭാവം കുടിയേറി എന്നത് സത്യമാണ്. എന്നു കരുതി ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയോട് അന്ധമായ അടിമത്തം സൂക്ഷിക്കുന്ന ഒരാളൊന്നുമല്ല ഞാന്‍. എല്ലാ പാര്‍ട്ടിയില്‍ പെട്ട ആളുകളുമായി വ്യക്തിബന്ധമുണ്ട്. പിണറായി വിജയന്‍ സാറിനെ വിജയന്‍ അങ്കിള്‍ എന്ന് വിളിക്കാവുന്നത്ര അടുപ്പമുണ്ട്. എന്റെ യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്തതും അങ്കിളാണ്. കൂടാതെ രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുമായും അടുപ്പമുണ്ട്. എന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ ജി.കാര്‍ത്തികേയനും എം.കെ.മുനീറും വി.മുരളീധരനുമൊക്കെ പങ്കെടുത്തിരുന്നു’. നവ്യ നായർ കൂട്ടിച്ചേർത്തു.

പാതിരാത്രിയാണ് നവ്യയുടെ ഏറ്റവും പുതിയ സിനിമ. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നവ്യയെത്തുന്നത്. സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബര്‍ 17 ന് സിനിമ തിയേറ്ററുകളിലേക്ക് എത്തും.