
നടി മീനാക്ഷിയുടെ ഫെമിനിസം നിലപാടിനെതിരെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. “യഥാർഥ ജീവിതം തുടങ്ങുമ്പോൾ മീനാക്ഷി ഈ അഭിപ്രായം മാറ്റിപ്പറയുമെന്നും, ഇപ്പോൾ പറഞ്ഞത് റിയാലിറ്റി ഷോകളിൽ പറയാവുന്ന പൊട്ടത്തരങ്ങിൽ ഒരു പൊട്ടത്തരം മാത്രമാണെന്നും ശാരദക്കുട്ടി പറഞ്ഞു. കൂടാതെ ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനുമെന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.
“മീനാക്ഷി പണ്ട് പറഞ്ഞതും ടോപ്പ് സിങ്ങറിൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി – ഇരുമ്പ് തമാശ ഓർക്കുന്നു. ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തിൽ രണ്ടാകുന്നതു പോലെ. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് ദൃഷ്‌ടാന്തമുണ്ട്.” ശാരദക്കുട്ടി കുറിച്ചു.
“യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ. ഇപ്പോൾ പറഞ്ഞത് ടോപ്പ് സിങ്ങർ വേദിയിൽ എംജി അങ്കിളിൻ്റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും. ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും. പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും. മറ്റൊരു ‘പ്രിയങ്ക’രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാനാകട്ടെ.” ശാരദക്കുട്ടി കൂട്ടിച്ചേർത്തു.
പുരുഷന്റെ അവകാശങ്ങൾ വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണെന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസമെന്നാണ് മീനാക്ഷി നേരത്തേ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.