മീ ടൂ ആരോപണം ; മാനനഷ്ടകേസ് നല്‍കി അര്‍ജുന്‍

യുവതാരം ശ്രുതി ഹരിഹരനെതിരെ നടന്‍ അര്‍ജുന്‍ അഞ്ചു കോടി രൂപ മാനനഷ്ടക്കേസ് നല്‍കി. ശ്രുതി ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി. ബംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തിരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം.

എന്നാല്‍, ആരോപണങ്ങള്‍ അര്‍ജുന്‍ നേരത്തെ നിഷേധിച്ചിരുന്നു. ആരോപണങ്ങളില്‍ ഞാന്‍ ദുഃഖിതനാണ്. ഒരിക്കല്‍ പോലും ഞാനൊരു സ്ത്രീയെ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചിട്ടില്ല. മീ ടൂ മൂവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകുമെന്നും അര്‍ജുന്‍ പറഞ്ഞു.

നേരത്തെ അര്‍ജുന്റെ മകള്‍ ശ്രുതിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പബ്ലിസിറ്റി നേടാന്‍ ശ്രുതി ചെയ്തു കൂട്ടുന്നതാണ് ഈ വെളിപ്പെടുത്തലെന്ന് അവര്‍ വിമര്‍ശിച്ചിരുന്നു. മാത്രമല്ല ആരോപിക്കപ്പെട്ട സിനിമയിലെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥനും പ്രതികരിച്ചിരുന്നു. മോശം സംഭവം ഉണ്ടായിട്ടില്ലെന്നും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന സീനുകള്‍ അര്‍ജുന്‍ മാറ്റിയെഴുതാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അരുണ്‍ വൈദ്യനാഥന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജുന്‍ സിനിമയിലെ വലിയ താരമായിരിക്കാം. എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രുതി അനുഭവിച്ച വേദനയും നിസ്സഹായാവസ്ഥയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. അര്‍ജുന്‍ ആരോപണങ്ങള്‍ നിഷേധിച്ചാലും ആ ദിവസം ശ്രുതി അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞാല്‍ അത് നന്നായിരിക്കുംപ്രകാശ് രാജ് ട്വീറ്റ് ചെയ്തു.