
വിവാഹം എന്നത് ജീവിതത്തിൻ്റെ അവസാന ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് അഭിപ്രായപെട്ട് നടി മഞ്ജുവാര്യർ. മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി താൻ കാണുന്നുവെന്നും, സാമ്പത്തികമായി സ്വതന്ത്രരായാൽ മാത്രമേ സ്വന്തം ചിറകുകൾ കണ്ടെത്താനും ആകാശങ്ങളിലേക്ക് പറന്നുയരാനും സ്ത്രീകൾക്ക് സാധിക്കൂവെന്നും മഞ്ജു വാര്യർ പറഞ്ഞു. കേരള വനിതാ കമ്മീഷൻ്റെ ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
“വിവാഹം ഒന്നിൻ്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് പെൺകുട്ടികൾ ഉറച്ചു വിശ്വസിക്കുന്നു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി ഞാൻ കാണുന്നത്. നമ്മുടെ സമൂഹം പോസിറ്റീവ് ആയ രീതിയിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇത്.” മഞ്ജു വാര്യർ പറഞ്ഞു.
“സ്ത്രീകൾക്ക് തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കപ്പെടുന്നതിനും ഏറ്റവും അത്യാവശ്യമായത് സാമ്പത്തിക സ്വാതന്ത്ര്യമാണ്. സാമ്പത്തികമായി സ്വതന്ത്രരായാൽ മാത്രമേ സ്വന്തം ചിറകുകൾ കണ്ടെത്താനും ആകാശങ്ങളിലേക്ക് പറന്നുയരാനും സ്ത്രീകൾക്ക് സാധിക്കൂ. കാശ്‌മീരിൽ നിന്ന് കേരളത്തിലേക്ക് ആപ്പിൾ ലോറി ഓടിക്കുന്ന ജലജ എന്ന ഡ്രൈവർ, കാർ മുതൽ ജെസിബി വരെ ഓടിക്കുന്ന എഴുപതുകാരി രാധാമണിയമ്മ, തട്ടുകട നടത്തി എൽഎൽബിക്ക് പഠിക്കുന്ന വിദ്യാർത്ഥിനി എന്നിവരൊക്കെ അതിനു ഉദാഹരണമാണ്. അതുപോലെ അച്ഛൻ്റെ മരണശേഷം തനിച്ചായപ്പോൾ നൃത്തത്തിലേക്കും സാഹിത്യത്തിലേക്കും മടങ്ങിപ്പോയി സ്വന്തം സന്തോഷം കണ്ടെത്തിയ എന്റെ അമ്മയും എനിക്ക് വലിയൊരു പ്രചേദനം ആണ്.” മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.