വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ പീഡന ഭീഷണി: യുവാവിന്റെ മാപ്പ് എത്തി

വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് മാപ്പ് ചോദിച്ചു. തമിഴ് ചാനലിന്റെ ഇ മെയിലിലേക്കാണ് ക്ഷമ ചോദിച്ച് വിഡിയോ സന്ദേശം അയച്ചത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍ സ്വദേശിയെന്ന് തമിഴ്‌നാട് െ്രെകംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടയിലാണ് ക്ഷമ ചോദിച്ച് വിഡിയോ സന്ദേശം. വിഡിയോയില്‍ യുവാവ് മുഖം മറച്ചിരിക്കുന്നത് കാണാം.

ശ്രീലങ്കന്‍ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍നിന്ന് വിജയ് സേതുപതി പിന്‍മാറിയതിന് പിന്നാലെയായിരുന്നു ഇയാളുടെ ട്വീറ്റ്. വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ഭീഷണി. വിജയ് സേതുപതി നല്‍കിയ പരാതിയെ തുടര്‍ന്ന്, വിലാസം കേന്ദ്രീകരിച്ച് തമിഴ്‌നാട് സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞത്. ആളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് െ്രെകംബ്രാഞ്ച് അറിയിച്ചിരുന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുത്തയ്യ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ഭാവിയെ ബാധിക്കുമെന്നതിനാല്‍ ചിത്രത്തില്‍ നിന്നു പിന്മാറാന്‍ മുരളീധരന്‍, വിജയ് സേതുപതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനു ശേഷം വിജയ് സേതുപതി ഈ പ്രോജ്ക്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
യുവാവിന്റെ വാക്കുകള്‍…

‘വിജയ് സേതുപതി സാറിനും മകള്‍ക്കുമെതിരെ നിന്ദ്യമായ ഭാഷയില്‍ ട്വീറ്റ് ചെയ്ത ആളാണ് ഞാന്‍. അവഹേളനപരമായ അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ഥമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മാപ്പ് ഞാന്‍ അര്‍ഹിക്കുന്നില്ലെന്നറിയാം. പക്ഷേ ഇന്നേ വരെ ആരോടും ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല. ഈ കോവിഡ് കാലത്ത് എന്റെ ജോലി പോയി. ആഭ്യന്തര യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍, ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് ഞാന്‍ ഒരു മോശം പോസ്റ്റ് ഇട്ടു. ഇനി ഇത്തരം ട്വീറ്റുകള്‍ ഞാന്‍ ചെയ്യില്ല. കഠിനമായ ശിക്ഷയ്ക്ക് ഞാന്‍ അര്‍ഹനാണെന്ന് എനിക്കറിയാം. വിജയ് സേതുപതി സാറിനോടും ഭാര്യയോടും മകളോടും എല്ലാവരോടും ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു. എന്നെ ഒരു സഹോദരനായി കണ്ട് മാപ്പ് നല്‍കണം. എല്ലാ തമിഴരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ മുഖം ഞാന്‍ വ്യക്തമാക്കാത്തതിന് കാരണം എനിക്കൊരു കുടുംബമുണ്ട് അവരുടെ ജീവിതം നശിക്കരുതെന്ന് കരുതിയാണ്. എന്നെ കരുതി അല്ലെങ്കിലും എന്റെ കുടുംബത്തെ കരുതി എന്നോട് ക്ഷമിക്കണം.’യുവാവ് പറയുന്നു.