“മലയാളം സിനിമ ചെയ്യാതിരിക്കുന്നതിന് കാരണം സോളോയില്‍ നിന്നുണ്ടായ ഹൃദയവേദന.”; ബിജോയ് നമ്പ്യാർ

','

' ); } ?>

ദുൽഖർ സൽമാൻ ചിത്രം സോളോയ്ക്ക് ശേഷം മലയാളത്തിൽ സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ബിജോയ് നമ്പ്യാർ. സിനിമയുടെ പരാജയം വേദനിപ്പിച്ചെന്നും പിന്നീട് ഒരു മലയാള സിനിമ ചെയ്യാത്തതിന്റെ കാരണം സോളോയുടെ പരാജയമാണെന്നും ബിജോയ് നമ്പ്യാർ പറഞ്ഞു. കൂടാതെ അന്ന് സിനിമയിലൂടെ പുതിയൊരു കാര്യത്തിന് ശ്രമിക്കുകയായിരുന്നുവെന്നും ദുല്‍ഖറിനെപ്പോലൊരു വലിയ താരം അതിന് തയ്യാറായതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ബിജോയ് നമ്പ്യാർ കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദുല്‍ഖറിനെ കണ്ടപ്പോള്‍ എന്റെ പക്കല്‍ മൂന്ന് കഥകളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് സോളോ ഇഷ്ടപ്പെട്ടു. തമിഴിലും മലയാളത്തിലും ചെയ്യാമെന്ന് അദ്ദേഹമാണ് നിര്‍ദ്ദേശിക്കുന്നത്. ഞാനും അതിനോട് യോജിച്ചു. ഇന്നത്തേത് പോലെ സജീവമല്ല അന്ന് സോഷ്യല്‍ മീഡിയ. അതിനാല്‍ സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി ഇത് നാല് കഥയാണ്, ദുല്‍ഖര്‍ നാല് വേറെ വേറെ കഥാപാത്രങ്ങളായാണ് വരുന്നത് എന്നൊന്നും കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. എന്താണ് വരുന്നതെന്ന് അവര്‍ക്ക് മനസിലായിരുന്നില്ല. ഞങ്ങള്‍ക്കത് കമ്യൂണിക്കേറ്റ് ചെയ്യാനായില്ല. അവര്‍ കരുതിയത് ദുല്‍ഖറിന്റെ മാസ് സിനിമയാകുമെന്നാണ്.’ ബിജോയ് നമ്പ്യാർ പറഞ്ഞു.

ചിത്രത്തിന്റെ മ്യൂസിക് നല്ല ശ്രദ്ധ നേടി. ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. എന്നാൽ അത് ബോക്‌സ് ഓഫീസ് വിജയമായി മാറിയില്ല. അത് ഞങ്ങളെ നിരാശപ്പെടുത്തി. ഇന്ന് ഒരുപാട് സ്‌നേഹത്തോടെയാണ് ആളുകള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ അന്ന് അത് ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ പുതിയൊരു കാര്യത്തിനായി ശ്രമിക്കുകയായിരുന്നു. ദുല്‍ഖറിനെപ്പോലൊരു വലിയ താരം അതിന് തയ്യാറായെന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞാന്‍ വീണ്ടുമൊരു മലയാളം സിനിമ ചെയ്യാതിരിക്കുന്നതിന് കാരണം സോളോയില്‍ നിന്നുണ്ടായ ഹൃദയവേദനയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയായിരുന്നു സോളോ.’ ബിജോയ് നമ്പ്യാ കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ സിനിമയാണ് സോളോ. ഒരു ആന്തോളജി സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് ഭേദപ്പെട്ട അഭിപ്രായങ്ങൾ ലഭിച്ചെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

ധൻസിക, നേഹ ശർമ്മ, നാസർ, സുഹാസിനി, മനോജ് കെ ജയൻ, സൗബിൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നു. ഗിരീഷ് ഗംഗാധരൻ, മധു നീലകണ്ഠൻ, സേജൽ ഷാ എന്നിവരായിരുന്നു സിനിമയ്ക്കായി കാമറ ചലിപ്പിച്ചത്. തമിഴിലും മലയാളത്തിലും പുറത്തിറങ്ങിയ സിനിമ നിർമിച്ചത് എബ്രഹാം മാത്യു, ഷെരീഷ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബിജോയ് നമ്പ്യാർ ചേർന്നാണ്.