
തമിഴ് നടന്‍ ശരത് കുമാറിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യാനിരുന്ന “ഓപ്പറേഷൻ റാഹത്ത്” നടക്കാൻ സാധ്യതയില്ലെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ മേജർ രവി. താനറിയാതെ ചിത്രത്തിന്റെ ബജറ്റ് കൂട്ടിയെന്നും, ഓപറേഷന്‍ റാഹത്തിലുള്ള തന്റെ പ്രതീക്ഷ താൻ വിട്ടെന്നും മേജർ രവി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഓപറേഷന്‍ റാഹത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ സുഹൃത്ത് തന്നെയാണ് അതിന്റെ പ്രൊഡ്യൂസര്‍. 20- 30 കോടിക്ക് തുടങ്ങിയ ചിത്രം നമ്മളറിയാതെ ബജറ്റ് കൂടി. ആ ആര്‍ട്ടിസ്റ്റ് വേണം, ഈ ആര്‍ട്ടിസ്റ്റ് വേണം എന്നൊക്കെ പറഞ്ഞിട്ട്. ഒടുവില്‍ 230 കോടിയൊക്കെയായി ബജറ്റ്. നടക്കില്ല മോനേ എന്ന് ഞാന്‍ പറഞ്ഞു. ഈ സംഖ്യ പേപ്പറില്‍ എഴുതാനും ഇന്റര്‍വ്യൂവില്‍ പറയാനുമൊക്കെ പറ്റും.” മേജർ രവി പറഞ്ഞു.
“അക്ഷയ് കുമാറിനെയടക്കം മീറ്റ് ചെയ്യിപ്പിച്ചു. അക്ഷയ് കുമാറിന് 80 കോടി കൊടുക്കണം. 230 കോടി എന്നൊക്കെ പറയുമ്പോള്‍ അത് നടക്കാന്‍ പോകുന്നില്ല. ഇത് വര്‍ക്കൗട്ട് ആവുമോ ഇല്ലയോ എന്നത് ആദ്യമേ നമ്മള്‍ ചിന്തിക്കണം. ഓപറേഷന്‍ സിന്ദൂര്‍ പോലും, നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ ഒരു 100 കോടിയുടെ പടം ഉണ്ടാവും. എന്റെ സ്വാധീനം വച്ച് പല സ്ഥലത്തുനിന്നായി കൊണ്ടുവരുന്ന കാര്യങ്ങളാണ് അവ. പട്ടാള സിനിമയില്‍ അതാണ് ഞാന്‍ ചെയ്യുന്നത്. ഓപറേഷന്‍ റാഹത്തിലുള്ള എന്റെ പ്രതീക്ഷ ഞാന്‍ വിട്ടിരിക്കുന്നു.” മേജർ രവി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ റാഹത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് അടക്കം പുറത്തിറങ്ങിയിരുന്നു. ഈയ്യടുത്ത് മോഹന്‍ലാലിനെ നായകനാക്കി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ചിത്രവും മേജര്‍ രവി പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രവും അനിശ്ചിതത്വത്തിലാണ്. നിലവില്‍ സിനിമ എന്താണെന്ന് ചോദിച്ചാല്‍ എനിക്കൊരു പിടിയുമില്ല. വരുന്ന സമയത്ത് നിങ്ങള്‍ അറിഞ്ഞാല്‍ മതി. വരുമോ ഇല്ലയോ എന്ന്. അതോ എന്നോട് കൂടി മണ്ണടിഞ്ഞ് പോകുമോ എന്ന്. അതും നമുക്കറിയില്ലെന്നാണ് മേജര്‍ രവി പറഞ്ഞത്.
ട്ടാള സിനിമകളൊരുക്കിയാണ് മേജര്‍ രവിയെന്ന സംവിധായകന്‍ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. കീര്‍ത്തിചക്രയും പിക്കറ്റ് 43യുമൊക്കെ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയവയാണ്. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷമായി അദ്ദേഹത്തിന്റെ സംവിധാനത്തില്‍ സിനിമകളൊന്നും എത്തിയിട്ടില്ല.