
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രെയിൻ പാളത്തിൽ തലവെച്ചു കിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലി ഖാനെതിരെ കേസെടുത്ത് പോലീസ്. ചൊവ്വാഴ്ച കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തിലായിരുന്നു സംഭവം. പോലീസ് എത്തിയാണ് നടനെ ട്രാക്കിൽ നിന്ന് മാറ്റിയത്.
1989 ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 147, 145 (ബി) പ്രകാരമാണ് തിരുച്ചിറപ്പള്ളി ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാളത്തിൽ അതിക്രമിച്ചു കടന്ന് തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടനെതിരെ കേസെടുത്തത്.
കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. 1953 ൽ തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തിൽ തലവെച്ചത് വലിയ സംഭവമായിരുന്നു.
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലി ഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്. ഇവിടെ താമസിച്ചു കൊണ്ട് വീടുകൾതോറും പ്രചാരണം തുടരുകയാണ് അദ്ദേഹം.