ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് : ലീന മരിയ പോളിന് പൊലീസ് സുരക്ഷയില്ല..ഹര്‍ജി തീര്‍പ്പാക്കി

ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് നടി ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കാടതി തീര്‍പ്പാക്കി. നടിക്ക് പൊലീസ് സുരക്ഷയില്ല. പകരം സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കാമെന്ന സര്‍ക്കാര്‍ നിലപാട് നടി അംഗീകരിച്ചു.

നവംബര്‍ മൂന്നിന് അധോലോക സംഘത്തലവന്‍ രവി പൂജാരിയുടെ നിര്‍ദേശ പ്രകാരമാണെന്ന് വ്യക്തമാക്കി ഒരാള്‍ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് പലതവണ ഭീഷണി കോള്‍ വന്നെന്നും ലീനയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പ്പ് നടന്നതെന്നും തനിക്കും സ്ഥാപനത്തിനും പൊലീസ് സംരക്ഷണം വേണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ലീന മരിയ പോള്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 15 നായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരേ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ സ്‌റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.