
കല്യാണം എന്ന സിസ്റ്റത്തിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാക്കി നടി കൃഷ്ണ പ്രഭ. ടീനേജ് മുതൽ തനിക്കീ ചിന്തയുണ്ടെന്നും, തന്റെ ചുറ്റുമുള്ള അനുഭവങ്ങൾ വെച്ചാണ് താനീ അഭിപ്രായം പറയുന്നതെന്നും കൃഷ്ണ പ്രഭ പറഞ്ഞു. കൂടാതെ കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്നും, ഒരു കുഞ്ഞിനെ നോക്കി വളർത്തികൊണ്ട് വരിക എന്നത് തനിക്ക് പറ്റുന്ന പണിയല്ലയെന്നും കൃഷ്ണ പ്രഭ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ പറ്റുന്നതെന്ന് ആളുകൾ ചോദിക്കാറുണ്ട്. അതിനുള്ള മറുപടിയായി അമ്മയോട് പറയാറുള്ള ഒരു കാര്യം ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്നതാണ്. അതുകൊണ്ട് തന്നെ വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല. ആൾക്കാർ ഇത്തരം കാര്യങ്ങളിലൊക്കെയല്ലേ പൊതുവെ പരാതി പറയാറുള്ളത്. പരാതിയും പറയും ശേഷം പോയി കല്യാണവും കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കല്യാണം കഴിച്ചശേഷം വീണ്ടും പരാതിയും പറയും. എന്തിന് കല്യാണം കഴിച്ചുവെന്നൊക്കെയാണ് പിന്നീടുള്ള പരാതി. അങ്ങനെയാണെങ്കിൽ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാൽ പോരേ?.
കല്യാണം നല്ലൊരു എടപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തത്. ടീനേജ് മുതൽ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങൾ വെച്ചാണ് ഞാൻ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തി ഉരുട്ടി ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാൻ അമ്മ നിർബന്ധിക്കാറുമില്ല.’ കൃഷ്ണ പ്രഭ പറഞ്ഞു.
‘നല്ല ദാമ്പത്യം ലക്കാണ്. ലൈഫിൽ ഒരു പാട്നർ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയൻ ഉള്ളത് നല്ലതാണ്. എന്ന് കരുതി സമൂഹത്തിനെ കാണിക്കാനായി വഴിയെ പോകുന്ന ഒരാളെ കല്യാണം കഴിച്ച് ഇടിയും ഗുസ്തിയും ഉണ്ടാക്കി അവനവന്റെ സന്തോഷം കളയണോ. കല്യാണം കഴിക്കാൻ എനിക്ക് താൽപര്യമില്ല. ആ സിസ്റ്റത്തിനോട് എനിക്ക് എതിർപ്പുണ്ട്. എങ്ങനെ ഇങ്ങനൊരു ചിന്ത വന്നുവെന്ന് എനിക്ക് അറിയില്ല. എന്റെ തീരുമാനം ശരിയാണെന്നാണ് എന്റെ തോന്നൽ. മുമ്പ് ഇൻഫാക്ച്വേഷനൊക്കെയുണ്ട്.
കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഒരു കുഞ്ഞിനെ നോക്കി വളർത്തികൊണ്ട് വരിക എന്നത് എനിക്ക് പറ്റുന്ന പണിയില്ല. എനിക്ക് കംപാനിയനുണ്ട്. അയാൾ സേഫായി ഇരിപ്പുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം. ഇൻസ്റ്റയിലൂടെ വിവാഹ അഭ്യർത്ഥനകൾ വരാറുണ്ട്. എല്ലാവരോടുമായി പറയട്ടെ ഞാൻ പുര നിറഞ്ഞ് നിൽക്കുകയല്ല. എനിക്ക് ഒരു കംപാനിയനുണ്ട്. ഞങ്ങൾ പരസ്പരം അഭിപ്രായങ്ങൾ ചോദിക്കും. പക്ഷെ പരസ്പരം ഓവറായി ഒന്നിലും ഇടപെടാറില്ല.’ കൃഷ്‌ണ പ്രഭ കൂട്ടിച്ചേർത്തു.