‘കൈതി’ സിനിമയുടെ കഥ മോഷ്ടിച്ചതെന്ന് പരാതി; നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ്

രണ്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി.സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു. 

കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളി എന്നതാണ് 2019ല്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായി പുറത്തിറങ്ങിയ കൈതി എന്ന സിനിമയുടെ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസിന്റെ പരാതി.

കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ കഥ സിനിമയാക്കാമെന്നു പറഞ്ഞ് തമിഴ് നിര്‍മാതാവ് തനിക്ക് അഡ്വാന്‍സ് നല്‍കിയിരുന്നെന്ന് രാജീവ് പറയുന്നു. പിന്നീട് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ടിവിയില്‍ കൈതി സിനിമ കണ്ടപ്പോള്‍ മാത്രമാണ് തന്റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും രാജീവ് പറയുന്നു.

എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്റെ കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

2019 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൈതി . ഈ ആക്ഷന്‍ ത്രില്ലര്‍ ഫിലിം ലോകേഷ് കനഗരാജ് ആണ് സംവിധാനം ചെയ്ത്.എസ്. ആര്‍. പ്രകാശ്ബാബു,എസ്. ആര്‍. പ്രഭു,തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.കാര്‍ത്തിയെ കൂടാതെ നരേന്‍,ധീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.സംഗീതം സാം സി.എസ്.