തീയറ്ററുകള്‍ 25ന് തന്നെ തുറക്കും,സെക്കന്റ് ഷോയ്ക്ക് ഉള്‍പ്പടെ അനുമതി

കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീയറ്ററുകള്‍ തിങ്കളാഴ്ച്ച തന്നെ തുറക്കാന്‍ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്തമാക്കി.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം,തീയറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.

ഇത്തവണ സെക്കന്റ് ഷോക്ക് ഉള്‍പ്പടെ അനുമതി ലഭിച്ചതായും ഉടമകള്‍ അറിയിച്ചു. അതേസമയം 50 ശതമാനം പ്രവേശന അനുമതി മാത്രമായിരിക്കും ഉണ്ടാവുക. തിയറ്റര്‍ ജീവനക്കാരും സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും സംസ്ഥാനത്ത് തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക.

തിങ്കളാഴ്ച്ച തിയറ്റര്‍ തുറക്കുന്ന വാര്‍ത്ത ആശ്വാസമാകുന്നത് മാസങ്ങളോളം പ്രതിസന്ധിയിലായ തീയറ്റര്‍ ജീവനക്കാര്‍ക്കാണ്. അതോടൊപ്പം തന്നെ വലുതും ചെറുതുമായ നിരവധി മലയാള സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നിലവില്‍ രണ്ട് വലിയ ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും, നവംബര്‍ 25ന് സുരേഷ് ഗോപിയുടെ കാവലും തിയറ്ററില്‍ റിലീസ് ചെയ്യും.

മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്നലെ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. മരക്കാറിന് വേണ്ടി മൂന്ന് വര്‍ഷമായി തിയറ്റര്‍ ഉടമകള്‍ കാത്തിരിക്കുകയാണ്. തിയറ്ററുകളില്‍ റിലീസ് ചെയ്യാനായി 40 കോടിയോളമാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തീര്‍ച്ചയായും ഡയറക്ട് ഒടിടി റിലീസ് ഉണ്ടാവില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.