കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് വിസ്താരം മാറ്റിവെച്ചത് . മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്. കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു. കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആയിരുന്നു 2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ കോവിഡും ലോക്ക്ഡൗണും കാരണം വിചാരണ നടപടി നീണ്ടു പോയിരുന്നു.