
മോഹൻലാൽ അതിഥിവേഷത്തിലെത്തിയ ‘കൂതറ’ എന്ന ചിത്രം പേരുപോലെ തന്നെ കൂതറ സിനിമയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ കവിരാജ്. കൂടാതെ സിനിമയുടെ പുതിയകാലത്തുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ് തന്റെ സിനിമയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്നും കവി രാജ് കൂട്ടിച്ചേർത്തു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു ന്യജെന്‍ സിനിമ കണ്ട അനുഭവം പറയാം. കൂതറ എന്നാണ് സിനിമയുടെ പേര്. പേരുപോലെ തന്നെ കൂതറയാണ് സിനിമ. ലാലേട്ടനൊക്കെ എന്തിനാണ് അതില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചതെന്ന് അറിയില്ല. ചിത്രത്തിൽ ഒരു സീനില്‍ നായികയുടെ അടിവസ്ത്രം നായകന്‍ ഇട്ടു വരും. കല്യാണത്തിലോ പൊതുവേദിയിലോ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമാകും. അപ്പോള്‍ നിന്നിടത്തു നിന്നും അടിവസ്ത്രം ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിയും”, കവിരാജ് പറഞ്ഞു
”ആരുടേയെങ്കിലും ഭാവനയില്‍ വരുമോ അത്? ഇത് ആര് കണ്ടു പിടിച്ചു? എന്ത് മൂഡില്‍ വന്നു ഇങ്ങനൊരു സൃഷ്ടി? എന്ന് ചിന്തിച്ചുപോയി. ന്യുജെന്‍ സിനിമ കൂതറയാണെന്ന് പറയാന്‍ ഇത്രയും പോരേ? എനിക്കത് അതൊന്നും ഉള്‍ക്കൊള്ളാനാകില്ല. ഇതൊക്കെ എടുക്കുന്നവനേയും സെന്‍സര്‍ കൊടുത്തു വിടുന്നവനേയും കാണുന്നവനേയും പറയണം. എന്നെ ഇതില്‍ നിന്നൊക്കെ മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്നാണിത്”, കവി രാജ് കൂട്ടിച്ചേർത്തു.
2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂതറ. ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ഭരത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിനി വിശ്വലാല്‍ ആണ് തിരക്കഥയെഴുതിയത്. ചിത്രം തിയേറ്ററില്‍ പരാജയപ്പെടുകയും ചെയ്തു. വില്ലന്‍ വേഷങ്ങളിലൂടെ സുപരിചതനായ നടനാണ് കവി രാജ്. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് കവി രാജ്. ആത്മീയ പാതയിലൂടെയാണ് ഇന്ന് കവി രാജിന്റെ സഞ്ചാരം.