ബ്രാഹ്‌മണ സമുദായത്തെ ആക്ഷേപിക്കുന്നു 14 സീനുകള്‍ വെട്ടിമാറ്റി ‘പൊഗരു’

ബ്രാഹ്‌മണ സമുദായത്തെ ആക്ഷേപിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് കന്നഡ ചിത്രമായ പൊഗരുവിലെ 14 രംഗങ്ങള്‍ നീക്കം ചെയ്തു. ബ്രാഹ്‌മണരെ അധിക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷങ്ങളും സിനിമയില്‍ ഉണ്ടെന്ന പരാതിയുമായി സമുദായങ്ങങ്ങള്‍ രംഗത്തെത്തിയിരുന്നു. സിനിമയ്ക്കെതിരെ കര്‍ണാടക ചേമ്പറിന് മുന്നില്‍ ഇവര്‍ പ്രതിഷേധവും നടത്തി. ഇതേ തുടര്‍ന്നാണ് ഫിലിം ചേംബറും കര്‍ണാടക ബ്രാഹ്‌മിണന്‍ ഡെവലപ്‌മെന്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ച നടത്തി രംഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

മനപൂര്‍വ്വം ഒരു സമുദായത്തെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ എന്തെങ്കിലും തോന്നിയിട്ടുണ്ടെകില്‍ മാപ്പപേക്ഷിക്കുന്നതായും ചിത്രത്തിന്റെ സംവിധായകന്‍ നന്ദകിഷോര്‍ പറഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ധ്രുവ സര്‍ജയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പൊഗരു. ചിത്രത്തിലെ ഒരു രംഗത്തില്‍ നായക കഥാപാത്രം ഒരു ബ്രാഹ്‌മണ പുരോഹിതന്റെ തോളില്‍ കാലുവെക്കുന്നുണ്ട്. ഈ രംഗം സമൂഹ മാധ്യമങ്ങളിലൂടെ ഒരു യുവാവ് പങ്കുവെച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ചിത്രത്തില്‍ യാതൊരു വിധ വ്യത്യാസവും വരാതെ തന്നെയാണ് രംഗങ്ങള്‍ നീക്കം ചെയ്തതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.