കങ്കണ കെട്ടിടനിര്‍മ്മാണച്ചട്ടം ലംഘിച്ചെന്ന് കോടതി

ബോളിവുഡ് നടി കങ്കണ റണൗട്ട് കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചെന്ന് ദിന്‍ദോഷി സിവില്‍ കോടതി. കോര്‍പ്പറേഷന്‍ അംഗീകരിച്ച ഫഌറ്റിന്റെ പ്ലാനില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഖാറിലെ ഫഌറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനെതിരെയാണ് കങ്കണ കോടതിയെ സമീപിച്ചത്. ഖാര്‍ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫഌറ്റുകളാണ് കങ്കണ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫഌറ്റാക്കി മാറ്റിയത്. പൊതുവഴിയും പൊതുവായ സ്ഥലവുമെല്ലാം കയ്യേറിയാണ് ഒറ്റ ഫഌറ്റാക്കി മാറ്റിയതെന്നും ജഡ്ജി നിരീക്ഷിച്ചു. ‘ഇതെല്ലാം അനുമതി നല്‍കിയ പ്ലാനിന്റെ ഗുരുതരമായ ലംഘനമാണ്. മറ്റ് മാറ്റങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്റെ അനുമതി നിര്‍ബന്ധമായും വേണമായിരുന്നു’, കോടതി പറഞ്ഞു.

കെട്ടിട നിര്‍മ്മാണത്തിന് നല്‍കിയ അനുമതി ലംഘിച്ച് കൊണ്ട് അനധികൃതമായി മൂന്ന് ഫഌറ്റുകള്‍ കൂട്ടിച്ചേര്‍ത്ത കങ്കണയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസിനെതിരേ കങ്കണ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി. 2019 ജനുവരിയില്‍ നോട്ടീസില്‍ ചട്ടലംഘനങ്ങളെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടില്ലെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് കേസില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയും വിശദമായ വാദങ്ങള്‍ക്കുശേഷം കോര്‍പ്പറേഷന്റെ നോട്ടീസില്‍ തെറ്റില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. 2013ലാണ് കങ്കണ ഖാറില്‍ ഫഌറ്റ് വാങ്ങിയത്. 2018ലാണ് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. ഒരു മാസത്തിനകം അനധികൃത നിര്‍മാണം പൊളിച്ചുകളയണമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരേ കങ്കണ ഹര്‍ജി നല്‍കി. 2019ല്‍ വീണ്ടും നോട്ടീസ് നല്‍കി.