“മരുതനായകം വീണ്ടും ചെയ്യാൻ ആഗ്രഹമുണ്ട്, ടെക്നോളജി ഒരുപാട് അഡ്വാൻസ്‌ഡ് ആയ കാലഘട്ടത്തിൽ അതും സാധ്യമാകും”; കമൽഹാസൻ

','

' ); } ?>

മരുതനായകം എന്ന ചിത്രം വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ കമൽഹാസൻ. 27 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സിനിമ പല കാരണങ്ങൾകൊണ്ടും പാതിവഴിയിൽ നിലക്കുകയായിരുന്നു. ചിത്രത്തിലെ നിർണായകരംഗങ്ങൾ അന്ന് ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഗോവയിൽ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

‘ആ സിനിമ വീണ്ടും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇന്ന് ടെക്നോളജി ഒരുപാട് അഡ്വാൻസ്‌ഡ് ആയ കാലഘട്ടത്തിൽ അതും സാധ്യമാകും എന്നാണ് ഞാൻ കരുതുന്നത്.’ കമൽഹാസൻ പറഞ്ഞു.

എലിസബത്ത് രാജ്ഞി പങ്കെടുത്ത ചടങ്ങിലായിരുന്നു മരുതനായകം ഔദ്യോഗികമായി ആരംഭിച്ചത്. 1997-ൽ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടത്തിയിരുന്നു. 85 കോടി മുതൽ മുടക്കിൽ വരാനിരുന്ന ചിത്രം കമൽഹാസന്റെ രാജ്‌കമൽ ഫിലിംസ് തന്നെയായിരുന്നു നിർമിക്കാനിരുന്നത്. ഇളയരാജയായിരുന്നു സംഗീതം. കന്നഡ താരം വിഷ്ണുവർദ്ധൻ, നാസർ, നസറുദ്ദീൻ ഷാ, ഓം പുരി, അമരീഷ് പുരി എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ ചില മികച്ച നടന്മാരെ പ്രധാന വേഷങ്ങൾക്കായി തിരഞ്ഞെടുത്തു. അമിതാഭ് ബച്ചനും രജനീകാന്തും അതിഥി വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നായികയായി ആദ്യം കേറ്റ് വിൻസ്ലെറ്റിനെയാണ് നിർമ്മാതാക്കൾ ആദ്യം പരിഗണിച്ചിട്ടുണ്ടായിരുന്നത്. ഫ്രഞ്ച്, ഇംഗ്ലീഷ്, ഇന്ത്യൻ കമ്പനികൾ ചേർന്ന് ചിത്രം നിർമ്മിക്കാനായിരുന്നു പദ്ധതി. കമൽ പദ്ധതി പുനരാരംഭിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും, പുതിയ നിർമ്മാതാക്കളെ കണ്ടെത്തുന്നത് വെല്ലുവിളിയായി. 1999-ൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.

നേരത്തെ രാജമൗലി ചിത്രം ‘വാരണാസി’യുടെ ടൈറ്റിൽ ലോഞ്ചിന് പിന്നാലെ മരുതനായകം വീണ്ടും ട്രെൻഡ് ആയിരുന്നു. ഗ്രാഫിക്സും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് കമൽഹാസൻ മരുതനായകനിലെ കാളപ്പുറത്ത് കയറുന്ന രംഗം ചിത്രീകരിച്ചത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്. കമൽഹാസൻ നേതൃത്വം നൽകുന്ന രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമിച്ച് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്‌ത അമരൻ എന്ന ചിത്രം IFFI-യിൽ ഇത്തവണ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഗോവയിലെത്തിയത്.