
കന്നഡയെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിൽ കന്നഡയുടെ ഉത്ഭവം തമിഴ് ഭാഷയില്‍നിന്നാണെന്ന് അദ്ദേഹം പറയുകയുണ്ടായി. പരാമർശം വലിയ രീതിയിലുള്ള വിവാദത്തിനാണ് വഴി വെച്ചത്. ഇപ്പോഴിതാ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും താനത് സ്‌നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് കമൽഹാസൻ.
‘ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്. സ്‌നേഹത്തില്‍ നിന്ന് പറഞ്ഞതാണത്. വളരെ അപൂര്‍വതയുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനം. കന്നഡയിലെ ജനങ്ങള്‍ ‘തഗ് ലൈഫ്’ എന്ന ചിത്രം ഏറ്റെടുക്കും. ഞാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല. ഇതൊരു മറുപടിയില്ല, വിശദീകരണമാണ്. Love will never apologize’, കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍നിന്ന് ഒഴിവുവരുന്ന സീറ്റിലേക്ക് കമല്‍ ഹാസനെ നാമനിര്‍ദേശം ചെയ്യാന്‍ ഡിഎംകെ തീരുമാനിച്ചിരുന്നു. മക്കള്‍ നീതി മയ്യവുമായി എത്തിച്ചേര്‍ന്ന ധാരണയെത്തുടര്‍ന്നാണ് കമല്‍ ഹാസനെ രാജ്യസഭയിലേക്ക് അയക്കാന്‍ തീരുമാനമായത്. ഇതുസംബന്ധിച്ച ചോദ്യത്തോടും കമല്‍ ഹാസന്‍ പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം രാജ്യസഭയില്‍ എത്തിക്കുമെന്നും ഭാഷയ്‌ക്കോ സംസ്ഥാനത്തിനോ വേണ്ടിയല്ല, രാജ്യത്തിനുവേണ്ടി സംസാരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
‘നിങ്ങളുടെ ഭാഷ തമിഴില്‍നിന്ന് പിറന്നതാണ്’, എന്നായിരുന്നു കന്നഡയെ ഉദ്ദേശിച്ച് കമല്‍ ഹാസന്‍ പറഞ്ഞത്. പിന്നാലെ, പരാമര്‍ശത്തിനെതിരെ കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയും കന്നഡ അനുകൂല സംഘടനകളും രംഗത്തെത്തിയിരുന്നു. ‘തഗ്‌ലൈഫ്’ പോസ്റ്ററുകള്‍ കീറി സംഘടനകള്‍ പ്രതിഷേധിക്കുകയുമുണ്ടായി.