
എല്ലാ പ്രതികൾക്കും ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കേണ്ട തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി അഡ്വ; ടി ബി മിനി . പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളൊക്കെ അപ്രിഷിയേറ്റ് ചെയ്യുമെന്നും, എല്ലാവരും ആഗ്രഹിക്കുന്ന പോലെ അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്നും അഡ്വ; ടി ബി മിനി വ്യക്തമാക്കി. പതിനൊന്ന് മണിക്ക് കേസിൽ അന്തിമ വിധി വരാനിരിക്കെ കോടതിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
“എല്ലാ പ്രതികൾക്കും ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കേണ്ട തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളൊക്കെ അപ്രിഷിയേറ്റ് ചെയ്യും. നമ്മളെല്ലാവരും ആഗ്രഹിക്കുന്ന പോലെ അതിജീവിതയ്ക്ക് നീതി ലഭിക്കും. ഡയറക്റ്റ് തെളിവുകളും ഇൻ ഡയറക്റ്റ് തെളിവുകളുമടക്കം ധാരാളം തെളിവുകളുണ്ട്. അതുപോലെ 8 ആം പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിനെതിരെയും ധാരാളം തെളിവുകളുണ്ട്.” അഡ്വ; ടി ബി മിനി പറഞ്ഞു
“അതി ജീവിതയുമായി രാവിലെ സംസാരിച്ചിരുന്നു. അവർ വിധി കേൾക്കാൻ കോടതിയിലേക്ക് വരില്ല. ഒരുപാട് കാലമായി വലിയൊരു ട്രോമ അവരനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അത്രയ്ക്കും ദുരിതമനുഭവിച്ച ഒരാളും ഉണ്ടാകില്ല. ഇപ്പോഴും അവരുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലല്ലോ. ഈ സംഭവത്തെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിരന്തരം വരുമ്പോൾ അവർക്കുണ്ടാകുന്നത് ആ നശിച്ച രാത്രിയുടെ ഓർമ്മകളായിരിക്കും. അത് കൊണ്ട് തന്നെ അവരെ നിങ്ങൾ മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ. അഡ്വ; ടി ബി മിനി കൂട്ടിച്ചേർത്തു.
എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.
പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.
നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.