
മോഹൻലാലിന്റെ ഏറ്റവും വലിയ പ്രത്യേകത റിയാക്ഷൻസിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നതാണെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയിൽ റിയാക്ഷൻസിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും, എന്നാൽ നേര് ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന്റെ ഒരു റിയാക്ഷൻ കണ്ട് അത്ഭുതപ്പെട്ടു പോയെന്നും വളരെ നാച്ചുറൽ ആയിരുന്നു അതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരയുന്നതോ വലിയ ഡയലോഗുകൾ പറയുന്നതോ അല്ല ബുദ്ധിമുട്ട് റിയാക്ഷൻസിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആണ് ഏറ്റവും പാട്. അതാണ് ലാൽ സാറിന്റെ പ്രത്യേകത. നേര് കാണുമ്പോൾ ഇത് വളരെ സിംപിൾ അല്ലേ എന്നും തോന്നും. പക്ഷെ അത് അത്ര സിംപിൾ അല്ല. ചിത്രത്തിൽ ഒരു സീനിൽ ലാൽ സാറിനോട് ഒരാൾ ഒരു ചോദ്യം ചോദിക്കുന്ന സീനുണ്ട്. ആ ചോദ്യം എന്താണെന്നും അതിനുള്ള മറുപടി എന്താണെന്നും ലാൽ സാറിന് അറിയാം. ടേക്ക് എടുക്കുമ്പോൾ ലാൽ സാറിന്റെ മുഖത്ത് ഒരു റിയാക്ഷൻ കണ്ടു. വളരെ നാച്ചുറൽ ആയ റിയാക്ഷൻ ആയിരുന്നു അത്. എന്താണ് ചോദ്യം എന്ന് ലാൽ സാറിന് അറിയാം. പക്ഷെ ആ റിയാക്ഷൻ കണ്ട് കഴിഞ്ഞാൽ ആദ്യമായി കേൾക്കുന്ന ഒരാളെ പോലെയുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത;, ജീത്തു ജോസഫ് പറഞ്ഞു.
നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രം കൂടിയാണിത്. ചിത്രത്തിൽ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്.