
സോഷ്യല്‍ മീഡിയിയലൂടെ ജയന്റെ മകന്‍ എന്ന തരത്തില്‍ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ജയന്റെ സഹോദരന്റെ മകള്‍ ഡോക്ടര്‍ ലക്ഷ്മി. നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ ഇയാള്‍ക്ക് തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതാണെന്നും ലക്ഷ്മി പറഞ്ഞു. 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം.
”കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങളുടെ കുടുംബത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളിലൂടെയാണ് പോകുന്നത്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയിയലൂടെ അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചരണങ്ങളും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളും കാണുന്നുണ്ട്. അതില്‍ ഞങ്ങള്‍ മാനസികമായി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ‘2021 ല്‍ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഒരു വ്യക്തി എന്റെ വല്ല്യച്ഛന്റെ പേര് ഉപയോഗിക്കുകയും മകന്‍ ആണെന്ന വ്യാജേനെ പല നേട്ടങ്ങളും ആളുകളില്‍ നിന്നും അയാള്‍ക്ക് ലഭിക്കുന്നുണ്ട്. അതില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു.” ലക്ഷ്മി പറഞ്ഞു.
“ഇയാള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഞങ്ങളുടെ കുടുംബവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇയാള്‍ക്ക് ഇല്ലെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ട്. മുന്നോട്ട് നിയമനടപടി സ്വീകരിക്കണം എന്ന് തന്നെയായിരുന്നു അവിടെ നിന്നും എനിക്ക് ലഭിച്ച നിര്‍ദ്ദേശം. ഒരു വശം മാത്രം കേട്ടു കൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായി ഇത് ഞങ്ങളിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അവനവന്റെ വീട്ടില്‍ ഇതുപോലൊന്ന് വരുമ്പോള്‍ മാത്രമേ അത് മനസിലാകൂ. വീടിന്റെ മുന്നില്‍ വന്ന് നിന്ന്, അതും മരിച്ചു പോയെരാളെക്കുറിച്ച്, ആരോപണം ഉന്നയിക്കുമ്പോള്‍ അത് ചോദ്യം ചെയ്യേണ്ടത് തന്നെയാണ്.” ലക്ഷ്മി കൂട്ടിച്ചേർത്തു.
കൊല്ലം സ്വദേശി മുരളിക്കെതിരെയാണ് ജയന്റെ കുടുംബം നീങ്ങുന്നത്. മലയാളത്തിന്റെ അനശ്വര നടന്‍ ജയന്‍ വിടവാങ്ങിയിട്ട് 45 വര്‍ഷം പൂർത്തിയായിരിക്കുകയാണ്. 1980 നവംബർ 16ന് ‘കോളിളക്കം’ എന്ന പി.എൻ. സുന്ദരം സിനിമയുടെ സെറ്റില്‍ ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ മരിക്കുന്നത്. മരിക്കുമ്പോൾ 41 വയസായിരുന്നു. 1974 മുതൽ ’80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ് ചിത്രം ഉൾപ്പെടെ 116 സിനിമകളിൽ ജയൻ അഭിനയിച്ചു.