
അമ്മ ‘ശ്രീദേവി‘ മരിച്ചപ്പോൾ അച്ഛനെയും കൂടിയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് തുറന്നു പറഞ്ഞ് നടി ജാൻവി കപൂർ. താൻ അമ്മയെ വല്ലതെ ആശ്രയിച്ചിരുന്ന മകളാണെന്നും, ഏറ്റവും വലിയ ട്രോമയാണ് അമ്മയെ നഷ്ടമായതെന്നും ജാൻവി പറഞ്ഞു. കൂടാതെ ജീവിച്ചിരുന്നപ്പോള്‍ ആളുകള്‍ അമ്മയോട് നന്നായിട്ടല്ല പെരുമാറിയിരുന്നതെന്നും, പക്ഷെ ചരിത്രം മരിച്ചവരോട് കനിവ് കാട്ടുമെന്നും ജാൻവി കൂട്ടിച്ചേർത്തു. രാജ് ഷമാനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”ഞാന്‍ എന്റെ മനസിനകത്തെ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഞാന്‍ ആ വികാരവുമായി ഞാന്‍ പൊരുത്തപ്പെട്ടിട്ടില്ല. ആ ട്രോമയെ ഡീല്‍ ചെയ്തിട്ടില്ല. ഏറ്റവും വലിയ ട്രോമയാണ് അമ്മയെ നഷ്ടമായത്. പ്രത്യേകിച്ചും അമ്മയെ നഷ്ടമായ രീതി. ലോകം മുഴുവന്‍ കണ്ടു നില്‍ക്കുകയായിരുന്നു എല്ലാം. ഞാന്‍ അമ്മയെ വല്ലാതെ ആശ്രയിച്ചിരുന്ന മകളാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കുമായിരുന്നില്ല. എല്ലാത്തിനും ആശ്രയിച്ചത് അമ്മയെയാണ്. എന്ത് ധരിക്കണം? എന്ത് ചിന്തിക്കണം? എന്താണ് ശരി? എന്താണ് തെറ്റ്? എല്ലാം. പെട്ടെന്ന് സ്വന്തമായി തീരുമാനങ്ങളെടുക്കണം, ലോകം നമ്മളെ രണ്ടായി വലിച്ച് കീറുമ്പോള്‍, കുടുംബത്തിനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍, എളുപ്പമല്ല ഒന്നും. ചില തീരുമാനങ്ങള്‍ തെറ്റായിരുന്നു. എന്റെ ജീവിതത്തില്‍ യാതൊരു ആവശ്യവുമില്ലാത്തവര്‍ക്ക് ഞാന്‍ ഇടം നല്‍കി. അവര്‍ അത് മുതലാക്കി. എന്റെ ശാരീരികവും മാനസികവുമായ സുരക്ഷയെയാണ് ഞാന്‍ അതിലൂടെ പ്രയാസത്തിലാക്കിയത്.” ജാൻവി കപൂർ പറഞ്ഞു.
”അമ്മയെ നഷ്ടമായതിന്റെ വേദന ഇതുവരെ മറി കടന്നിട്ടില്ല. അവരെ പോലെ മറ്റൊരാളില്ല. അമ്മയുടെ തമാശകളും, എന്നേയും സഹോദരിയേയും അച്ഛനേയും ഇന്നത്തെ ഞങ്ങളാക്കിയതുമെല്ലാം മിസ് ചെയ്യുന്നുണ്ട്. എനിക്ക് ഒരു രക്ഷിതാവിനെ മാത്രമല്ല അന്ന് നഷ്ടമായത്. എന്റെ അച്ഛനേയും കൂടെയാണ്. അമ്മ അടുത്തുണ്ടായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ പതിപ്പിനെ നഷ്ടമായി. അമ്മയെ ഞാന്‍ ഇന്ന് മനസിലാക്കുന്നു. അന്ന് അവരെ മനസിലാക്കാന്‍ പറ്റാതെ പോയതില്‍ എനിക്ക് വിഷമമുണ്ട്. കാര്യങ്ങളെ മറ്റൊരു കണ്ണിലൂടെയായിരുന്നു അവര്‍ കണ്ടിരുന്നതും നേരിട്ടിരുന്നതും. സാമ്പത്തികമായും തൊഴില്‍പരമായും മറ്റ് പല തരത്തിലും.
ഞാനന്ന് കുട്ടിയായിരുന്നു. നാലാമത്തെ വയസ് മുതല്‍ അവര്‍ അഭിനയിക്കുന്നുണ്ട്. പക്ഷെ ഒരിക്കല്‍ പോലും തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിച്ചിട്ടില്ല. തന്റെ നല്ല ഓര്‍മകള്‍ മാത്രമാണ് ഞങ്ങളുമായി പങ്കുവച്ചിട്ടുള്ളത്. അമ്മയുടെ ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആളുകള്‍ നന്നായിട്ടല്ല പെരുമാറിയത്. കുടുംബം നശിപ്പിച്ചവളെന്ന് വിളിച്ചു. ക്രൂരമായ പല പേരും വിളിച്ചു. അത് അമ്മയുടെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ ചരിത്രം മരിച്ചവരോട് കനിവ് കാട്ടും.” ജാന്‍വി കൂട്ടിച്ചേര്‍ത്തു.