
തന്റെ പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ ലൊക്കേഷനില്‍ വച്ച് താനും മോഹൻലാലും, ശ്രീനിവാസനും, കണ്ടുമുട്ടിയതിനെ കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസനെ കണ്ടപ്പോൾ മോഹൻലാലിൻറെ കണ്ണ് നിറഞ്ഞുവെന്നും, ശ്രീനിവാസന് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇത്രയും നല്ല സിനിമകള്‍ ചെയ്യില്ലായിരുന്നുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
” ശ്രീനി ഒരു ദിവസം ലൊക്കേഷനില്‍ വന്നിരുന്നു. വല്ലാത്ത വൈകാരികമായ നിമിഷമായിരുന്നു. ലാല്‍ ഞങ്ങള്‍ രണ്ടു പേരേയും ചേര്‍ത്തുപിടിച്ചു. അപ്പോൾ ഞങ്ങള്‍ മൂന്ന് പേരും കൂടെ ചെയ്ത സിനിമകളുടെ ഓർമ്മകളാണ് മനസ്സിലേക്ക് വന്നത്. എത്രയെത്ര സിനിമകളാണ് ഒരുമിച്ച് ചെയ്തത്. ലാലിന്റെ കണ്ണ് നിറഞ്ഞു”. സത്യൻ അന്തിക്കാട് പറഞ്ഞു.
”എഴുത്തുകാരെ ആശ്രയിക്കുന്ന സംവിധായകനാണ് ഞാന്‍. പലപ്പോഴും പറഞ്ഞിട്ടുണ്ട്, ശ്രീനിവാസന് എന്ന എഴുത്തുകാരനും സുഹൃത്തുമില്ലെങ്കില്‍ എനിക്ക് ഇത്രയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അത് എനിക്കായി എഴുതിയ സിനിമകള്‍ കാരണം മാത്രമല്ല, അതില്‍ നിന്നും പഠിക്കുന്ന പാഠങ്ങള്‍ ഞാന്‍ എഴുതുന്ന തിരക്കഥകളിലും സിനിമകളിലും സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേരും ഏതാണ്ട് ഒരുപോലെ ചിന്തിക്കുന്നവരാണ്. എന്റെ മനസ് വായിക്കാന്‍ ശ്രീനിയ്ക്ക് സാധിക്കും. ഞങ്ങള്‍ രണ്ടുപേരും വളര്‍ന്ന സാഹചര്യങ്ങള്‍ ഒരുപോലെയായിരുന്നു. അതുകൊണ്ട് ഞാനൊരു തമാശ പറഞ്ഞാല്‍ അത് പെട്ടെന്ന് തിരിച്ചറിയാന്‍ ശ്രീനിയ്ക്ക് സാധിക്കും.” സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.