ഇന്ദ്രന്‍സ് ഏട്ടനും ആളൊരുക്കവും അപമാനിക്കപ്പെട്ടിരിക്കുന്നു ; സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ ഇനി ചെയ്യില്ല: വി സി അഭിലാഷ്

ദേശീയ പുരസ്‌കാരം നേടിയ ‘ആളൊരുക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ വി.സി അഭിലാഷ്. ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രസക്തിയുളള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം.നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയ ആളൊരുക്കം ഐഎഫ്എഫ്കെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക എന്നത് വലിയൊരു സ്വപ്‌നമായിരുന്നെന്നും എന്നാല്‍ ദേശീയ പുരസ്‌കാര വേദിയില്‍ നേരിടേണ്ടി വന്ന അപമാനത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ നേരിട്ടതെന്നും അഭിലാഷ് പറയുന്നു.എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കവും സമ്മാനങ്ങള്‍കൊണ്ടും സെല്‍ഫികള്‍കൊണ്ടും ഈ ദിവസങ്ങളില്‍ സ്‌നേഹംകൊണ്ട് മൂടപ്പെട്ട
ഇന്ദ്രന്‍സേട്ടനും അപമാനിക്കപ്പെട്ടിരിക്കുന്നുഎന്നും അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വി.സി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീര്‍ക്കും?ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച,ഇന്ദ്രന്‍സേട്ടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം നമ്മുടെ സ്വന്തം ചലച്ചിത്ര മേളയില്‍ നിന്ന് അവര്‍ ഒഴിവാക്കിയിരിക്കുന്നു..ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ കേരളാ ഫിലിം ക്രിട്ടിക്‌സ് (4 വിഭാഗങ്ങളില്‍),പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡ് (8 വിഭാഗങ്ങളില്‍), അടൂര്‍ ഭാസി പുരസ്‌കാരം (2 വിഭാഗങ്ങളില്‍),വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനം എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിരുന്നു.

പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങള്‍ക്ക് IFFK.വലിയൊരു സ്വപ്നമായിരുന്നു.ആളൊരുക്കം കാണാനവസരം കിട്ടിയവര്‍ ഗുരുതുല്യരായ സംവിധായകര്‍ പോലും പറഞ്ഞത് ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കില്‍ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്‌കെയില്‍ അവസരം കിട്ടുമെന്നാണ്.ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതര്‍ക്ക് പ്രാധാന്യം ഉണ്ടായിട്ടുംഅങ്ങനെയൊന്നും ഉള്‍പ്പെടുത്താനാവാത്ത അത്ര
മോശം സിനിമയായിരുന്നോ ഇത് ?

”ദേശീയ അവാര്‍ഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയില്ല ? എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാര്‍ഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം.സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയില്‍ പ്രസക്തിയില്ലേ?ആളൊരുക്കത്തില്‍ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം IFFK പ്രേക്ഷകരെങ്കിലും കാണണ്ടേ ?

വേദനയോടെ പറയട്ടെ..ദേശീയ പുരസ്‌കാര വേദിയില്‍ നേരിടേണ്ടി വന്ന അപമാനത്തേക്കാള്‍ വലുതാണ് ഇത്.ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ പുരസ്‌കാരത്തെ ഓര്‍ത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും ഇപ്പോള്‍ കാപട്യം പോലെ തോന്നിക്കുന്നു.

എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു.സമ്മാനങ്ങള്‍ കൊണ്ടും സെല്‍ഫികള്‍ കൊണ്ടും ഈ ദിവസങ്ങളില്‍ സ്‌നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രന്‍സേട്ടന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു.കഴിഞ്ഞ തവണ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നല്‍കിയത് പോലെ വിചിത്രമായ ഈ തീരുമാനം അവര്‍ തിരുത്തുമോ ? അറിയില്ല..ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കില്‍…അവര്‍ തിരുത്തിയിരുന്നെങ്കില്‍.. !!!