ഐഎംഡിബി റേറ്റിംഗില്‍ ഷോഷാങ്ക് റിഡംപ്ഷനെ പിന്നിലാക്കി പേരന്‍പ്

മികച്ച പ്രേക്ഷ പ്രശംസ ലഭിച്ചു കൊണ്ടിരിക്കെ ഐഎംഡിബി റേറ്റിംഗിലും പേരമ്പിന്റെ വമ്പന്‍ കുതിപ്പ്. ലോക റെക്കോഡിനരികെയാണ് ഇപ്പോള്‍ പേരന്‍പിന്റെ റേറ്റിംഗ്. 10 ല്‍ 9.8 റേറ്റിംഗാണ് ഇപ്പോള്‍ ചിത്രത്തിനുള്ളത്. ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തമിഴ് സിനിമ ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ ദി ഷോഷാങ്ക് റിഡംപ്ഷന്‍ (9.3/10), ദി ഗോഡ്ഫാദര്‍ (9.2/10) എന്നീ ചിത്രങ്ങളെ മറികടന്നാണ് പേരന്‍പിന്റെ കുതിപ്പ്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വന്‍ വരവേല്‍പാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അമുദവനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്.

1994ല്‍ പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ ഡ്രാമ ചലച്ചിത്രമാണ് ദി ഷോഷാങ്ക് റിഡംപ്ഷന്‍. ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ചെറിയ അളവില്‍ സ്റ്റീഫന്‍ കിങിന്റെ ‘റീറ്റ ഹേയ്‌വര്‍ത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷന്‍’ എന്ന ഹ്രസ്വ നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ്. 1995 ല്‍ അക്കാദമി പുരസ്‌കാരം ലഭിച്ച സിനിമയാണ് ഷോഷാങ്ക് റിഡംഷന്‍.