അനന്തപുരി ആവേശത്തില്‍, കാഴ്ച്ചയുടെ ഉത്സവത്തിന് തുടക്കമായി

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.ഏഴു ദിവസം നീളുന്ന മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിച്ചാണ് തുടക്കമിട്ടത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്തയും നടിയും സംവിധായികയുമായ നന്ദിതാ ദാസും മുഖ്യാതിഥികളായിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നായി 164 ചിത്രങ്ങളാണ് മേളയിലെത്തുന്നത്. ലോകസിനിമാ വിഭാഗത്തില്‍ 92 ചിത്രങ്ങളുണ്ട്.

ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.അതിജീവനത്തിന്റെ സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ദ ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ഈമയൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാള ചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്.