രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.മാര്‍ച്ച് അഞ്ച് വരെയാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുന്നത്.

തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയും ചലച്ചിത്ര മേള സംഘടിപ്പിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായി രോഗനിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മേള.

ചടങ്ങില്‍ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീന്‍ലുക്ഗൊദാര്‍ദിനു വേണ്ടി മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൊദാര്‍ദിനു ചടങ്ങില്‍ നേരിട്ട് എത്താന്‍ കഴിയാത്തതിനാലാണിത്. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ‘ക്വോവാഡിസ്, ഐഡ’ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.