
കൃഷ്ണാഷ്ടമി ദിനത്തിൽ “ഭാരത് മാതാ കീ ജയ്” വിളിച്ചതിന് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ബോളിവുഡ് നടി ജാൻവി കപൂർ. സംഭവം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വളച്ചൊടിച്ചതാണെന്ന് അവർ വ്യക്തമാക്കി. ആളുകൾ ആദ്യം “ഭാരത് മാതാ കീ ജയ്” എന്ന് വിളിക്കുകയായിരുന്നുവെന്നും, താൻ അതിനോട് ചേരുക മാത്രമാണ് ചെയ്തതെന്നും നടി വിശദീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്ത് തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും തരാം ആരോപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
“അവർ ആദ്യം ജയ് വിളിച്ചിട്ട്, പിന്നീട് ഞാന്‍ വിളിച്ചില്ലെങ്കില്‍ പ്രശ്നം, ഇനി ഞാൻ പറഞ്ഞാൽ വീഡിയോ മുറിച്ചെടുത്ത് മീം ഉണ്ടാക്കാൻ ഉപയോഗിക്കും. എന്തായാലും, ജന്മാഷ്ടമിക്ക് മാത്രമല്ല, എല്ലാ ദിവസവും ഞാൻ ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കും.” ജാൻവി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
അടുത്തിടെ മുംബൈയിൽ നടന്ന കൃഷ്ണാഷ്ടമി ആഘോഷങ്ങളിൽ ജാൻവി കപൂർ പങ്കെടുത്തിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജനക്കൂട്ടത്തോടൊപ്പം ചേർന്ന് ജാൻവി “ഭാരത് മാതാ കീ ജയ്” എന്ന് മുദ്രാവാക്യം വിളിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. ഈ മുദ്രാവാക്യം കേട്ട് ചില നെറ്റിസൺസ് പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. സ്വാതന്ത്ര്യ ദിനവും കൃഷ്ണ ജയന്തിയും ഒന്നല്ലെന്നും, തെറ്റായ മുദ്രാവാക്യം തെറ്റായ സമയത്ത് വിളിച്ചെന്നുമാണ് ഇവര്‍ പറഞ്ഞത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലാവുകയും, വലിയ രീതിയിലുള്ള ട്രോളുകളും സൈബർ ആക്രമണവും നടിക്കെതിരെ ഉണ്ടാവുകയും ചെയ്തു.
നിലവിൽ ജാൻവി കപൂർ തന്റെ പുതിയ സിനിമയായ ‘പരം സുന്ദരി’ യുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഈ ചിത്രം 2025 ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം രാം ചരണിന്റെ ‘പെഡ്ഡി’ എന്ന ചിത്രമായിരിക്കും 2026-ൽ ജാൻവിയുടെ ആദ്യ പ്രധാന റിലീസ്. വലിയ ഹൈപ്പോടെ വരുന്ന ഈ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്റ്റാർഡം കൂടുതൽ ഉറപ്പിക്കാൻ ജാൻവിക്ക് കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.