
നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെ കോടതിയിൽ ഹർജി ഫയൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. കേസ് പതിനൊന്നാം തിയതിയിലേക്ക് നീട്ടിയിട്ടുണ്ടെന്ന് സാന്ദ്ര അറിയിച്ചു. “വാദം പൂർത്തിയായെന്നും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും” സാന്ദ്ര വ്യക്തമാക്കി.
“3 മണിക്കൂർ നീണ്ടു നിന്ന എന്റെ വാദം പൂർത്തിയായി . എന്റെ ഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേസ് പതിനൊന്നാം തിയതി തിങ്കളാഴ്‌ചയിലേക്കു പോസ്റ്റ് ചെയ്‌റ്റിട്ടുണ്ട്. അന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു” സാന്ദ്ര പറഞ്ഞു
കഴിഞ്ഞ ദിവസമാണ് തന്റെ നാമ നിർദ്ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര എറണാകുളം സബ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും, ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സാന്ദ്രാ തോമസ്സിന്റെ നാമനിർദ്ദേശ പത്രിക കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തള്ളി കളഞ്ഞത്. പ്രസിഡണ്ട്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയതിന് പിന്നാലെ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസ്സും തമ്മില്‍ ശക്തമായ വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. തന്റെ പത്രിക തള്ളാന്‍ നീക്കം നടക്കുന്നു എന്ന് നേരത്തേ സാന്ദ്രാ തോമസ് ആരോപണം ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചിരുന്നു.
എന്നാല്‍ ജനാധിപത്യപരമായി ഏത് തെരഞ്ഞെടുപ്പിനും വരണാധികാരിഉണ്ടാകുമെന്നും സാന്ദ്ര തോമസിന് അറിവില്ലായ്മയാണെന്നും പ്രൊഡ്യുസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് സാന്ദ്രയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.