
കുട്ടിക്കാലത്ത് തനിക്ക് ഡിസ്‌ലെക്‌സിയ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ അർജുൻ അശോകൻ. “ഒരു താരേ സമീൻ പർ” മൂടായത് കൊണ്ട് ഹിന്ദി ക്ലാസുകള്‍ക്ക് തന്നെ മറ്റൊരു റൂമിൽ കൊണ്ട് പോയി ഇരുത്തുമെന്നും, ഹരിശ്രീ അശോകന്റെ മകനാണെന്ന് അറിയാമായിരുന്നെങ്കിലും ആരും തന്നെ മൈൻഡ് ചെയ്യാറില്ലായിരുന്നുവെന്നും” അർജുൻ അശോകൻ പറഞ്ഞു.
‘സ്‌കൂളില്‍ എന്നെ അങ്ങനെ ആരും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. ഹരിശ്രീ അശോകന്റെ മകനാണെന്ന് അവര്‍ക്ക് അറിയാമെങ്കിലും ഞാന്‍ ഭയങ്കര അലമ്പനായിരുന്നു. പഠിക്കൂല, പിന്നെ ഡിഡ്‌ലെക്‌സിയ ഉള്ള കുട്ടിയായിരുന്നു. ഒരു താരെ സമീന്‍ പര്‍ മൂഡ്. അതുകൊണ്ട് ഹിന്ദി ക്ലാസുകള്‍ക്ക് എന്നെ മറ്റൊരു റൂമില്‍ കൊണ്ട് ഇരുത്തുക തുടങ്ങിയ സ്‌പെഷ്യല്‍ അറ്റന്‍ഷന്‍ അവര്‍ തന്നിരുന്നു. എക്‌സാം രണ്ടര മണിക്കൂര്‍ ആണെങ്കില്‍ എനിക്ക് മൂന്നര മണിക്കൂര്‍ തരും. പക്ഷെ ഞാന്‍ ആദ്യത്തെ അരമണിക്കൂറില്‍ തന്നെ പരിപാടി തീര്‍ക്കും. എനിക്ക് ബാക്കി നേരം എന്ത് ചെയ്യും എന്നറിയാതെ ബോറടിച്ച് ഇരിക്കും. ലാസ്റ്റ് എങ്ങനെ ഒക്കയോ പാസായി വന്നതാണ്.” അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
പഠനവൈകല്യമാണ് ഡിസ്‌ലെക്‌സിയ. വായന, എഴുത്ത്, സ്‌പെല്ലിങ്, കണക്ക് തുടങ്ങിയവ മനസിലാക്കുന്നതിലുള്ള ന്യൂറോ-ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ ആണ് ഡിസ് ലെക്‌സിയ. സാധാരണ ബുദ്ധിശക്തിയുണ്ടായിട്ടും തലച്ചോര്‍ ഭാഷാപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ തകരാര്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. അതേസമയം ഡിസ്‌ലെക്‌സിയയെ ബുദ്ധിമാന്ദ്യമായി ചിത്രീകരിക്കുന്നത് തെറ്റാണ്. ഈ അവസ്ഥ മറികടന്ന് ജീവിതത്തില്‍ വിജയിക്കാന്‍ സാധിച്ച അര്‍ജുന്‍ അശോകന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
അച്ഛന്‍ ഹരിശ്രീ അശോകന്റെ പാതയിലൂടെയാണ് അര്‍ജുനും സിനിമയിലെത്തുന്നത്. എന്നാല്‍ ഇന്ന് അര്‍ജുന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട്. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിക്കഴിഞ്ഞു അര്‍ജുന്‍. താരപുത്രനാണെങ്കിലും സ്വന്തം കഴിവും കഠിനാധ്വാനവുമാണ് അര്‍ജുന്‍ അശോകനെ താരമാക്കുന്നത്.