“തെരഞ്ഞെടുപ്പിലേത് തോൽവിയായി കാണുന്നില്ല”; സാന്ദ്ര തോമസ്

','

' ); } ?>

നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. തെരഞ്ഞെടുപ്പിലേത് തോൽവിയായി കാണുന്നില്ലെന്നും, 110 വോട്ട് 110 എതിർ ശബ്ദങ്ങളാണെന്നും സാന്ദ്ര പറഞ്ഞു. കൂടാതെ ലിസ്റ്റിനെ അപമാനിച്ചപ്പോൾ ആന്റോ ജോസഫും സുരേഷ് കുമാറും ഇടപെട്ടുവെന്നും, താൻ അപമാനിക്കപ്പെട്ടപ്പോൾ തനിക്കൊപ്പം നിന്നില്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

“ചില ആളുകളെ തുറന്നു കാണിക്കാൻ സാധിച്ചു. 25 വർഷമായ ഒരു ലോബിയെ പൊളിക്കുക എളുപ്പമല്ല. നീതി പൂർവമായ തെരഞ്ഞെടുപ്പ് നടക്കാൻ ആണ് കോടതിയെ സമീപിച്ചത്. വ്യക്തികളോട് അല്ല നിലപാടുകളോട് ആണ് വിയോജിപ്പ്. വിജയ് ബാബുവിന് മറുപടി ഇല്ല. വോട്ട് ഇല്ലാത്ത ആൾ തെരഞ്ഞെടുപ്പ് ദിവസം സജീവമായി നിന്നതിൽ തന്നെ എല്ലാം വ്യക്തമാണ്. വീഴ്ചകളിൽ നിന്ന് ശക്തി പ്രാപിച്ച ആളാണ് താൻ. പോരാട്ടം തുടരും. ഫിലിം ചെമ്പറിലേക്ക് നാളെ പത്രിക നൽകും. ഏത് സ്ഥാനത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ല”, സാന്ദ്ര തോമ്സ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.

14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഔദ്യോഗിക പാനലിനാണ് മേൽക്കൈ. 26 പേരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്. പ്രസിഡന്റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാൻ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ വേണം എന്ന നിയമം ചൂണ്ടിക്കാട്ടി സാന്ദ്രയുടെ പത്രിക തള്ളിയിരുന്നു. എന്നാല്‍ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാന്ദ്രയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല.

എബ്രഹാം മാത്യു, ജോബി ജോർജ്, കിരീടം ഉണ്ണി, മുകേഷ് മേത്ത, ഔസേപച്ചൻ വാളക്കുഴി, ഷേർഖ സന്ദീപ്, ജി. സുരേഷ് കുമാർ, വിശാഖ് സുബ്രഹ്‌മണ്യൻ, സിയാദ് കോക്കർ, കൊച്ചുമോൻ സെഞ്ച്വറി, എവെർഷൈൻ മണി, തോമസ് മാത്യു, രമേശ്‌ കുമാർ, സന്തോഷ്‌ പവിത്രം എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.