
മഹാനടിക്ക് ശേഷം ആറു മാസത്തോളം തനിക്ക് സിനിമയൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി നടി കീർത്തി സുരേഷ്. “ആരും തന്നോട് കഥ പോലും പറഞ്ഞില്ലെന്നും, സംവിധായകര്‍ തനിക്ക് വേണ്ടി മികച്ച ഒരു കഥാപാത്രം ഒരുക്കാൻ സമയമെടുക്കുകയാണെന്ന് സ്വയം വിശ്വസിച്ചുവെന്നും” കീർത്തി പറഞ്ഞു.
“മഹാനടിക്ക് ശേഷം ആറു മാസത്തോളം എനിക്ക് സിനിമയൊന്നും ലഭിച്ചില്ല. ആരും എന്നോട് കഥ പോലും പറഞ്ഞില്ല ആ സമയത്ത്. ഞാൻ തെറ്റായി ഒന്നും ചെയ്‍തിരുന്നില്ല. അതുകൊണ്ട് നിരാശയും എനിക്ക് ഉണ്ടായിരുന്നില്ല. സംവിധായകര്‍ എനിക്ക് വേണ്ടി മികച്ച ഒരു കഥാപാത്രം ഒരുക്കാൻ സമയമെടുക്കുന്നുവെന്ന് ഞാൻ സ്വയം കരുതി. അതിനെ പൊസീറ്റീവായി ഞാൻ ഉപയോഗിച്ചു. അന്ന് ഉണ്ടായ ഇടവേള മേക്കോവറിനായി ഉപയോഗിച്ചു.” കീര്‍ത്തി സുരേഷ് പറഞ്ഞു.
കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമായിരുന്നു മഹാനടി. നാഗ് അശ്വിൻ ആണ് സംവിധാനം. ചിത്രത്തില്‍ സാവിത്രിയായിട്ടായിരുന്നു കീര്‍ത്തി വേഷമിട്ടത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രവും ആയിരുന്നു മഹാനടി. മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷിന് ലഭിച്ചു. ദുല്‍ഖര്‍, സാമന്ത, വിജയ് ദേവരകൊണ്ട തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. ജെമിനി ഗണേശൻ ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിട്ടത്. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രം കീര്‍ത്തി സുരേഷിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറിയിരുന്നു.
‘റിവോൾവർ റീറ്റ’ ആണ് കീർത്തിയുടെ ഏറ്റവും പുതിയ ചിത്രം. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‍ലർ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‍ലർ, പ്രേക്ഷകർക്ക് ഒരു പുതു അനുഭവം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു. സാങ്കേതിക സംഘത്തിലെ മികച്ച പ്രകടനം, പശ്ചാത്തല സംഗീതത്തിലെ തീവ്രത, കഥാപാത്രങ്ങളുടെ ശക്തമായ അവതരണം എന്നിവ കൂടി ചേർന്ന്, ‘റിവോൾവർ റീറ്റ’ വർഷത്തിലെ ഏറ്റവും കൗതുകകരമായ റിലീസുകളിലൊന്നാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രാഥമിക പ്രതികരണങ്ങൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ‘മഹാനടി’-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് ‘റിവോൾവർ റിറ്റ’യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും