
മലയാള സിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്നും, ഇൻഡസ്ട്രിയൽ താൻ കടിച്ച് തൂങ്ങി നിൽക്കുകയാണെന്നും തുറന്നു പറഞ്ഞ് നടി ഹണി റോസ്. കൂടാതെ ദൈവത്തിന്റെ കൈയ്യൊപ്പുണ്ടെന്ന് തനിക്ക് തോന്നിയ ചിത്രമാണ് ‘റേച്ചലെന്നും’ ഹണി റോസ് കൂട്ടിച്ചേർത്തു. ‘റേച്ചലി’ന്റെ ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘പത്തിരുപത് വര്‍ഷമായി സിനിമാ മേഖലയില്‍. അതിന്റെ കാരണഭൂതന്‍ വിനയന്‍ സാറാണ്. അദ്ദേഹമാണ് സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. ഇതിലെങ്കിലും ഇവള്‍ രക്ഷപെടുമായിരിക്കും എന്നായിരിക്കും വിനയന്‍ സാറിന്റെ മനസിലൂടെ പോകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എൻ്റെ ആഗ്രഹം.’ ഹണി റോസ് പറഞ്ഞു.
‘മലയാള സിനിമക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ, ഒരാവശ്യവുമില്ല. ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്. എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽനിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി പ്രാർത്ഥിക്കുന്ന ആളാണ്. അതെന്റെ വലിയൊരു പാഷൻ ആണ്. ചില സിനിമകള്‍ അങ്ങനെയാണ്, ദൈവത്തിന്റെ കൈയ്യൊപ്പുണ്ടാകുമെന്ന് നമുക്ക് തോന്നാറുണ്ട്. അങ്ങനെ തോന്നിയിട്ടുള്ള സിനിമയാണ് റേച്ചല്‍.’ ഹണി റോസ് കൂട്ടിച്ചേർത്തു.
ഹണി റോസ് ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ നായികായായെത്തുന്ന ചിത്രമാണ് ‘റേച്ചൽ’. ‘റേച്ചലി’ന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലറിലെ നടിയുടെ പ്രകടനത്തെ സാമൂഹികമാധ്യമങ്ങളില്‍ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.