
സ്റ്റേജ് തനിക്കിപ്പോഴും പേടിയാണെന്ന് തുറന്നു പറഞ്ഞ് നടൻ ഹരിശ്രീ അശോകൻ. ഒരിക്കൽ തന്റെ സ്റ്റേജ് പരിപാടിക്കിടെ ആളുകൾ കൂവി വിളിച്ചെന്നും, തന്റെ പരിപാടി മോശമാണെന്ന് ഒരു സ്ത്രീയെ കൊണ്ട് പറയിപ്പിച്ചെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“സ്റ്റേജ് എനിക്കിപ്പോഴും പേടിയാണ്. സിനിമ ചെയ്യുമ്പോഴും എനിക്ക് ഷോ ഉണ്ടായിരുന്നു. ഒരിക്കല്‍ ഓണത്തിന് ഒരിടത്ത് എന്റെ പരിപാടി നിര്‍ദ്ദേശിച്ചു. പക്ഷെ വേറൊരു ടീം അതിനെ എതിര്‍ത്തു. ഒരു സ്ത്രീയാണ് എതിര്‍ത്തത്. അവരെക്കൊണ്ട് പറയിപ്പിച്ചതാണ്. അശോകന്റെ പരിപാടി ഭയങ്കര മോശമാണ് എന്ന് പറഞ്ഞു. ഞങ്ങള്‍ അതുവരെ ചെയ്ത പരിപാടികളെല്ലാം ഹിറ്റായിരുന്നു.” ഹരിശ്രീ അശോകൻ പറഞ്ഞു.
“ബീച്ചിലാണ് പരിപാടി. ഞങ്ങള്‍ പരിപാടി തുടങ്ങിയതും കൂവല്‍ ആരംഭിച്ചു. ഞങ്ങള്‍ ചെന്നിട്ടും ഡാന്‍സേഴ്‌സ് എത്തിയിരുന്നില്ല. മാനേജരെ വിളിച്ച് പാട്ട് കേറ്റാന്‍ പറഞ്ഞു. ഡാന്‍സേഴ്‌സിനെ വിളിച്ചപ്പോള്‍ വഴി ബ്ലോക്കാണെന്ന് പറഞ്ഞു. അവരോട് തുണി വച്ച് വണ്ടി മറയ്ക്കാന്‍ പറഞ്ഞു. വണ്ടിയില്‍ നിന്നു തന്നെ ഡ്രസ് മാറി വരാന്‍ പറഞ്ഞു. പാട്ട് കഴിയുമ്പോഴേക്കും അവര്‍ എത്തി നേരെ കേറി. പക്ഷെ, പാട്ട് തുടങ്ങിയത് മുതല്‍ കൂക്കായിരുന്നു. സംഭവം മറ്റേ ടീം കളിക്കുകയാണ് മുമ്പിലിരുന്ന് കൂവുകയാണ്. ടൈറ്റില്‍ മ്യൂസിക്കിനും പാട്ടിനുമൊക്കെ കൂവുകയാണ്. അതിനൊന്നും ആരും കൂവാറില്ല. വെറുതേ കൂവുകയാണ്. ഡാന്‍സിനും കൂവി.
ഞാന്‍ കേറേണ്ട സമയത്തേക്കാള്‍ കുറച്ച് മുമ്പ് തന്നെ ഞാന്‍ കേറിക്കോളാം എന്ന് പറഞ്ഞ് ഞാന്‍ കയറി. അവരുടെ കൂവല്‍ നിര്‍ത്തിക്കണമായിരുന്നു. എന്റെ പേര് പറഞ്ഞപ്പോഴേ ആ ടീം കൂവാന്‍ തുടങ്ങിയിരുന്നു. അഞ്ച് മിനുറ്റ് നിര്‍ത്താതെ ഞാന്‍ സംസാരിച്ചു. അതോടെ അവര്‍ നിര്‍ത്തി. സ്‌റ്റേജില്‍ നിന്നും കിട്ടിയ പള്‍സിലാണത് സംഭവിക്കുന്നത്. അങ്ങനെ അവരെ നിര്‍ത്തിച്ച ശേഷം ഒരു പാട്ടും പാടി. പരിപാടി കയറിപ്പോയി. ഇതൊക്കെ സ്‌റ്റേജില്‍ നിന്നും കിട്ടിയ അനുഭവങ്ങളാണ്,’ ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.