
വളരെ സെന്സിബിള് ആയിട്ടുള്ള അഭിനേത്രിയാണ് മമിത ബൈജുവെന്ന് സംവിധായകൻ എച്ച് വിനോദ്. ജനനായകന്റെ സെറ്റില്‍ എല്ലാവര്ക്കും ഇഷ്ടമുള്ള താരമാണ് മമിതയെന്നും, തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് മമിതയെന്നും എച്ച് വിനോദ് പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ ഇമോഷണല്‍ അപ്പീല്‍ നഷ്ടപ്പെടാത്ത രീതിയിലാണ് ഡബ്ബിങ്ങിലടക്കം മമിത പെര്‍ഫോം ചെയ്തിട്ടുള്ളതെന്നും എച്ച് വിനോദ് കൂട്ടിച്ചേർത്തു. ആനന്ദ വികടന് മാഗസിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജന നായകന്റെ സെറ്റില്‍ എല്ലാവര്ക്കും ഇഷ്ടമുള്ള താരമാണ് മമിത. കാണുമ്പോള്‍ മമിതയെ വളരെ ചെറുപ്പമായി തോന്നുമെങ്കിലും വളരെ സെന്സിബിള് ആയിട്ടുള്ള അഭിനേത്രിയാണ്. ചിത്രത്തില്‍ എന്റെയൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ അഭിനേതാക്കളെയും വെച്ച് നോക്കിയാല്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് മമിത. ചിത്രത്തില്‍ ആക്ഷന്‍ രംഗവും അഭിനയ പ്രാധാന്യമുള്ള രംഗവും മമിത വളരെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. ഒരു മലയാളിയായ അഭിനേതാവിന്റെ പ്രകടനത്തിനിടയില്‍ അവരുടെ ഭാഷ കയറി വരുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ ചിത്രത്തിന്റെ ഇമോഷണല്‍ അപ്പീല്‍ നഷ്ടപ്പെടാത്ത രീതിയിലാണ് ഡബ്ബിങ്ങിലടക്കം മമിത പെര്‍ഫോം ചെയ്തിട്ടുള്ളത്.” എച്ച് വിനോദ് പറഞ്ഞു.
വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണവുമായാണ് ജനനായകൻ എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജനുവരി 9 ആം തീയതി ചിത്രം പ്രദർശനത്തിനെത്തും.