ഗോൾഡൻ ഗ്ലോബ്: ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിന് പുരസ്കാരം

ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാജമൗലി ചിത്രത്തില്‍ എം എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആര്‍ റഹ്മാന്‍ പുരസ്‌കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങള്‍ ഒരുക്കിയ, തല മുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്എസ് രാജമൗലിയും അമ്മാവന്‍ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തില്‍ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീര്‍ത്തപ്പോള്‍ ഹൈലൈറ്റ് ആയി ഹൈ പവര്‍ നാട്ടു നാട്ടു പാട്ട്.

20 ട്യൂണുകളില്‍ നിന്നും ആര്‍ആര്‍ആര്‍ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന നാട്ടുവിലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍. രാഹുല്‍ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയില്‍ കീരവാണിയുടെ മകന്‍ കാലഭൈരവനും. 90കളില്‍ തെലുങ്ക് സംഗീതജ്ഞന്‍ കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു. ക്രിമിനല്‍, ജിസം, സായ, സുര്‍, മഗധീര, സംഗീതപ്രേമികള്‍ ആഘോഷിച്ച ഈണങ്ങള്‍. മാസ്റ്റര്‍ സംവിധായകന്‍ ഭരതന്‍ പ്രണയത്തിന്റെ ദേവരാഗം തീര്‍ക്കാന്‍ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന സൂര്യമാനസവും കോട മഞ്ഞിനൊപ്പം നീലഗിരിക്കുന്നില്‍ പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡണ്‍ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.