“അനുവാദമില്ലാതെ തട്ടിപ്പിനായി ചിത്രം ഉപയോഗിച്ചു, 300-ഓളം കുട്ടികൾ പറ്റിക്കപ്പെട്ടു”; വിദ്യാഭ്യാസസ്ഥാപനത്തിനെതിരെ നടപടിയുമായി ഗായത്രി അരുൺ

','

' ); } ?>

അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തട്ടിപ്പിനായി തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ നിയമനടപടി സ്വീകരിച്ച് നടി ഗായത്രി അരുൺ. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചതിയിൽ 300-ഓളം കുട്ടികൾ പെട്ടിട്ടുണ്ടെന്നും, ഇത് തന്റെ അറിവോട് കൂടിയല്ലെന്നും ഗായത്രി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഗായത്രിയുടെ പ്രതികരണം. ഏതാണ് സ്ഥാപനമെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.

“2024 സെപ്റ്റംബർ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകൾ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്ക്രീൻഷോട്ട് ഉൾപ്പെടെ എനിക്ക് അയച്ചു തരുന്നുണ്ട്. എന്റെ ഫോട്ടോ ആണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്‌സാപ്പിൽ എൻ്റെ ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെൻ്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എൻ്റെ കൂടെ അന്ന് ഉദ്ഘാടനത്തിൽ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ എല്ലാ വിവരങ്ങളുംവെച്ച് വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികൾ എടുത്തുകൊള്ളാമെന്ന് എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്’.” ഗായത്രി പറഞ്ഞു.

“പലപ്പോഴും പിആർ ഏജൻസികൾ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങൾ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കിൽ എല്ലാ സർട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാൻ ഉദ്ഘാടനത്തിൽ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എൻ്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്. ഇതുകണ്ട് പല കുഞ്ഞുങ്ങളും, അവരുടെ നല്ല ഭാവി കണ്ട് പല മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ വേണ്ടി പൈസ അടച്ചു. പിന്നീട ബന്ധപ്പെടുമ്പോൾ ഒരു വിവരവുമില്ല. ഞാൻ ഇവരുടെ ഗൂഗിൾ അക്കൗണ്ട് നോക്കിയപ്പോൾ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകൾ ഉണ്ടായിരുന്നു. എൻ്റെ അറിവ് ശരിയാണെങ്കിൽ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. കേരളത്തിൽ വിദ്യാഭ്യാസത്തിൻ്റെ പേരിൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന സംഘമുണ്ടെങ്കിൽ അവരെ എത്രയും വേഗം തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നുള്ളതാണ് ചെയ്യാൻ കഴിയുന്ന ഒരു കാര്യം.” ഗായത്രി കൂട്ടിച്ചേർത്തു.