
രജനികാന്തിനും ധനുഷിനും പിന്നാലെ നടൻ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്‍ക്ക് വ്യാജബോംബ് ഭീഷണി. താരങ്ങളുടെ വസതിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനയ്ക്കൊടുവിലാണ് ഭീഷണിവ്യാജമാണെന്ന് സ്ഥിരീകരിച്ചത്. തമിഴ്‌നാട് ഡിജിപി ഓഫീസിലേക്കായിരുന്നു സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയെത്തി പരിശോധ നടത്തി. പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഒന്നും കണ്ടുകിട്ടിയില്ല.
നടനും രാഷ്ട്രീയനേതാവുമായ എസ്.വി. ശേഖറിന്റെ വീടിനുനേരേയും ഭീഷണി സന്ദേശം ലഭിച്ചു. നേരത്തെ, നടൻ അരുൺ വിജയ്‌യുടെ വസതിക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇവിടെയും പരിശോധനയ്ക്കുശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞമാസം സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗറിലെ സ്റ്റുഡിയോയ്ക്കും രജനീകാന്ത്, ധനുഷ്, വിജയ്, തൃഷ, നയൻതാര എന്നിവരുടെ വസതികൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.