
തന്റെ ചുംബനരംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നുവെന്നും, ആ പ്രതിച്ഛായ താനും പരമാവധി ഉപയോഗിച്ചിട്ടുണ്ടെന്നും തുറന്ന് പറഞ്ഞ് നടൻ ഇമ്രാൻ ഹാഷ്മി. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചുംബനരംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നു. ആ പ്രതിച്ഛായ ഞാനും പരമാവധി ഉപയോഗിച്ചു. മാർക്കറ്റിങ്ങിലൂടെ ഞങ്ങൾ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഒരു നടനെന്ന നിലയിൽ വലിയ പ്രത്യേകതയുള്ള കാര്യമല്ല ഇത്. നിരവധി അഭിനേതാക്കൾക്ക് ഇത് സംഭവിച്ചിട്ടുണ്ട്. ജിം കാരി അതിന് ക്ലാസിക് ഉദാഹരണമാണ്. നിങ്ങളെ ഒരു സ്ലോട്ടിൽ കാണാൻ ആളുകളും ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ കരുതുന്നത്. ഒരു പതിറ്റാണ്ടോളം അങ്ങനെ തുടർന്നശേഷം പ്രേക്ഷകർ മാറുന്നതായി ഞാൻ തിരിച്ചറിഞ്ഞു. പത്തോ പതിനാലോ വർഷം കൂടുമ്പോൾ അവർ മാറുമെന്നാണ് പറയപ്പെടുന്നത്. അടുത്ത തലമുറ തിയേറ്ററുകളിലെത്തി. പുതിയ പ്രേക്ഷകരെത്തുമ്പോൾ നിങ്ങൾ സ്വയം പുനർനിർവചിക്കണം. അത് പരമാവധി ഉപയോഗിക്കുക എന്നത് മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്. ഞാൻ അത് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. അതിനാൽ മാറ്റം എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു.’ ഇമ്രാൻ ഹാഷ്മി പറഞ്ഞു.
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഇമ്രാൻ ഹാഷ്മി. നടന്റേതായി ആദ്യകാലങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾ എല്ലാം വലിയ വിജയങ്ങൾ ആയിരുന്നു. എന്നാൽ പലപ്പോഴും തന്റെ സിനിമകളിലെ കിസ്സിങ് സീനിന്റെ പേരിലായിരുന്നു ഇമ്രാൻ ഹാഷ്മി പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രശസ്തനായത്.
അതേ സമയം നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ‘തസ്കരി: ദി സ്മഗ്ലേഴ്സ് വെബ്’ ആണ് ഇപ്പോൾ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മിയുടെ പ്രൊജക്റ്റ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ വെബ് സീരീസ് പുറത്തുവന്നത്. സ്മഗ്ലിങ് സംഘങ്ങളെ തകർക്കാൻ ചുമതലപ്പെടുത്തിയ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ്റെ വേഷമാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. കസ്റ്റംസ്, കള്ളക്കടത്ത്, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ സീരീസ് സംസാരിക്കുന്നത്.
അതേസമയം, ഇമ്രാൻ ഹാഷ്മി, യാമി ഗൗതം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹഖ് എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒരു കോർട്ട്റൂം ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സിനിമയിലെ ഇമ്രാന്റെയും യാമി ഗൗതമിന്റെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.