ഇനി മേളയിലേക്ക് തന്റെ സിനിമകള്‍ നല്‍കില്ല: ഡോ.ബിജു

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്(ഐഎഫ്എഫ്‌കെ) ഇനി മുതല്‍ തന്റെ സിനിമകള്‍ നല്‍കില്ലെന്നു സംവിധായകന്‍ ഡോ.ബിജു. ‘കേരളീയ’ത്തിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘വീട്ടിലേക്കുള്ള വഴി’ എന്ന തന്റെ ചിത്രം അദ്ദേഹം പിന്‍വലിച്ചു. തുടര്‍ച്ചയായി ചലച്ചിത്ര അക്കാദമി തന്റെ സിനിമകളെ അവഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങള്‍’ എന്ന ചിത്രം ഐഎഫ്എഫ്‌കെയുടെ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് പോലും തിരഞ്ഞെടുത്തിരുന്നില്ല.

മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡിനും ഇനി മുതല്‍ തന്റെ സിനിമ മത്സരിക്കില്ലെന്നും മറ്റ് അവാര്‍ഡുകള്‍ക്ക് വേണ്ടി മാത്രമേ ചിത്രം സമര്‍പ്പിക്കുകയുള്ളൂ എന്നും ഡോ.ബിജു അറിയിച്ചു. ഐഎഫ്എഫ്‌കെയിലെ മലയാളം സിനിമ വിഭാഗത്തില്‍ നിന്നു പതിവായി തന്റെ സിനിമകള്‍ തഴയുകയും അതേ സിനിമ വിദേശ മേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിയുമ്പോള്‍ മേളയിലെ കാലിഡോസ്‌കോപ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയുമാണ് പതിവ്.ഈ വര്‍ഷം മുതല്‍ കാലിഡോസ്‌കോപ് ഉള്‍പ്പെടെ ഒരു വിഭാഗത്തിലേക്കും സിനിമ നല്‍കില്ല. താന്‍ ലോക സിനിമ കണ്ടതും പഠിച്ചതും ഐഎഫ്എഫ്‌കെയിലൂടെ ആണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ദുഃഖകരവും ആണ്.ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലും തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം ഇല്ല.

‘കേരളീയം’ ചലച്ചിത്ര മേളയിലെ ക്ലാസിക് വിഭാഗത്തിലേക്കു തിരഞ്ഞെടുത്ത’വീട്ടിലേക്കുള്ള വഴി’ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഇനി മുതല്‍ അപേക്ഷിക്കുമ്പോള്‍ സംവിധായകന്‍,തിരക്കഥ,തുടങ്ങിയ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ നല്‍കൂ.സാങ്കേതിക പ്രവര്‍ത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമ അവാര്‍ഡിന് സമര്‍പ്പിക്കും.ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തില്ലെങ്കില്‍ തന്റെ ആത്മാഭിമാനം ഇല്ലാതാകുമെന്നും ഡോ.ബിജു ചൂണ്ടിക്കാട്ടി.