
തന്റെ നേതൃത്വത്തില്‍ ‘അമ്മ’യില്‍ എന്തൊക്കെ മാറ്റമുണ്ടാവുമെന്ന് പറയാനുള്ള സമയമായിട്ടില്ലെന്നും, തങ്ങള്‍ക്ക് കുറച്ച് സമയം വേണമെന്നും വ്യക്തമാക്കി “‘അമ്മ” പ്രസിഡന്റ് ശ്വേതാ മേനോൻ. കൂടാതെ ‘അമ്മ’യുടെ നേതൃസ്ഥാനത്ത് വനിതകള്‍ വന്നത് കൊണ്ട് ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ശ്വേതാ മേനോൻ.
‘ഞാന്‍ ആരുടേയും വക്താവ് ആയിരുന്നില്ല. എന്റെ വിയോജിപ്പുകളും യോജിപ്പുകളും ഞാന്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. മുരളി, മധു, ഇന്നസെന്റ്, മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇരുന്ന പദവിയിലാണ് ഞാന്‍ ഇരിക്കുന്നത്. ഉത്തരവാദിത്തം വലുതാണ്. ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. ഞങ്ങള്‍ക്ക് കുറച്ച് സമയം വേണം’, ശ്വേതാ മേനോൻ പറഞ്ഞു.
‘സംഘടനയുടെ പേര് രജിസ്റ്റർ ചെയ്‌തത് ‘അമ്മ’ എന്നാണ്. അത് അറിയാത്തവരാണ് എഎംഎംഎ എന്ന് വിളിക്കുന്നത്. എഎംഎംഎയ്ക്കിടയിൽ കുത്തുകളില്ല. 504 മക്കളുടെ ‘അമ്മ’യാണ് ഞാൻ ഇപ്പോൾ. ‘ഗർഭിണിയായപ്പോൾ നാലു ചിത്രങ്ങൾ ചെയ്ത അഭിനേതാവാണ് ഞാൻ. എനിക്ക് നിശ്ചിത ജോലി സമയം വേണമെന്ന് സംവിധായകരോട് ആവശ്യപ്പെട്ടിരുന്നു. അത് അവർ അനുവദിച്ചു. ഇത്തരം കാര്യങ്ങൾ കൃത്യമായ ആശയവിനിമയത്തിലൂടെ നടപ്പാക്കാൻ സാധിക്കും. അത് ഇല്ലാത്തപ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്’. ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.