
ഐഎഫ്എഫ്‌കെയില്‍ 19 സിനിമകളുടെ പ്രദർശനം വിലക്കിയതിൽ പ്രതിഷേധമറിയിച്ച് സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണനും, കമലും.
സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്.
ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ല്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദര്‍ശനാനുമതി ലഭിക്കാത്ത മറ്റു ചിത്രങ്ങൾ.
അതേ സമയം ലോക സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ബീഫ്’ എന്ന സ്പാനിഷ് ചിത്രത്തിന് കേന്ദ്ര പ്രക്ഷേപണമന്ത്രാലയം അനുമതി നിഷേധിച്ചത് പേരുമാത്രം കണ്ടിട്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ‘ബാറ്റിൽഷിപ്പ് പൊട്ടംകിൻ’ അടക്കമുള്ള ചിത്രങ്ങൾക്ക് പ്രദർശാനുമതി നിഷേധിച്ചത് അറിവുകേടുകൊണ്ടാണെന്നായിരുന്നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. സിനിമാചരിത്രത്തിലെത്തന്നെ പ്രധാന ചിത്രമാണിത്. ‘ബീഫ്’ എന്ന സിനിമ പശുഇറച്ചി ഭക്ഷിക്കുന്നതിനെക്കുറിച്ചല്ല. അതൊരു പ്രയോഗമാണ്. പേരുകണ്ട് വിറളിപിടിക്കേണ്ട ആവശ്യമില്ലെന്നും അടൂർ കൂട്ടിച്ചേർത്തിരുന്നു.
‘ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന്’ എം എ ബേബി പ്രതികരിച്ചു.സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പലസ്തീന്‍ പാക്കേജിലെ നാലു ചിത്രങ്ങളും അനുമതി ലഭിക്കാത്തവയില്‍ ഉള്‍പ്പെടും.