സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴന്മ സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്.സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടില്‍നിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു.

സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാര്‍ മേനോന്‍ ഈ വ്യവസായ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ സിനിമ നിര്‍മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നല്‍കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസില്‍ പരാതി നല്‍കിയത്.

ഈ കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ അപേക്ഷ തള്ളി. ഇതേത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാര്‍ മേനോനുള്ളത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. ആലപ്പുഴ ഡിവൈഎസ്പി പൃത്ഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍, രണ്ടാമൂഴം എന്ന തന്റെ നോവലിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കുന്നത് തടയണമെന്നും, തിരക്കഥ തിരിച്ചുതരണമെന്നും കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചാണ് എംടി നിയമയുദ്ധത്തിനൊരുങ്ങിയത്. ഒടുവില്‍, ഒത്തുതീര്‍പ്പ് വ്യവസ്ഥയിലാണ് ആ കേസ് അവസാനിച്ചത്. രണ്ടാംമൂഴം തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനല്‍കും, ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അഡ്വാന്‍സ് തുക എംടിയും തിരിച്ചുനല്‍കും. കോടതികളിലുള്ള കേസുകള്‍ ഇരുവരും പിന്‍വലിക്കും. ഇതായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥ.