
ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്നും ഫൈറ്റ് മാസ്റ്റർ കാളി (ധന്യ) പുറത്തായി. ഒരു മുൻസീസൺ പോലും കാണാതെയാണ് താൻ മത്സരത്തിലേക്ക് പ്രവേശിച്ചതെന്നും, ഗെയിമിന്റെ രീതികളും തന്ത്രങ്ങളും മനസ്സിലാക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായതെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ഷോയുടെ ഗെയിം രീതികളെക്കുറിച്ച് മുൻപരിചയമില്ലാത്തതിനാൽ പല തന്ത്രങ്ങളും മനസ്സിലാക്കാൻ ബുദ്ധിമുട്ടിയെന്ന് കാളി പറയുന്നു. മറ്റുള്ളവർ പറഞ്ഞുതരുമ്പോഴാണ് പല കാര്യങ്ങളും താൻ തിരിച്ചറിഞ്ഞതെന്നും, ഭാഷാപരമായ പ്രയാസങ്ങളും ഗെയിമിനെ ബാധിച്ചുവെന്നും അവർ വ്യക്തമാക്കി. ടിവിയിൽ കാണുന്നതിനേക്കാൾ നേരിട്ട് അനുഭവിച്ചറിയണമെന്ന ആഗ്രഹത്താലാണ് ഒരു എപ്പിസോഡ് പോലും കാണാതെ ഷോയിലേക്ക് പോയതെന്നും, കള്ളത്തരം കാണിക്കാനുള്ള ബുദ്ധി തനിക്കില്ലായിരുന്നുവെന്നും കാളി കൂട്ടിച്ചേർത്തു.
പതിനെട്ട് വർഷം മുമ്പ് സിനിമാമേഖലയിലെത്തിയ കാളി, കൊറിയോഗ്രാഫിയും അഭിനയവും ഡ്യൂപ്പ് ആർട്ടിസ്റ്റായിട്ടുള്ള ജോലികൾക്കും ശേഷമാണ് സ്റ്റണ്ട് രംഗത്തേക്ക് കടന്നുവരുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫർ മാഫിയ ശശിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചതാണ് അവരുടെ കരിയറിലെ വഴിത്തിരിവ്. പ്രതിസന്ധികളെ പോരാട്ടങ്ങളാക്കി മാറ്റിയ ജീവിതയാത്രയുമായി ബിഗ് ബോസിലെത്തിയ താരത്തിന്റെ പുറത്താകൽ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
”ബിഗ് ബോസിലെ ഗെയിം രീതികൾ മനസിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. അവിടെ പലരും പറയുമ്പോഴാണ് ഇവിടെ ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് തോന്നുന്നത്. പിന്നെ ഭാഷയുടെ കാര്യം പറഞ്ഞാൽ ഇവർ പറയുന്ന പല കാര്യങ്ങളും പലപ്പോഴും എനിക്ക് മനസിലാകാറില്ല.
ബിഗ് ബോസ് ടിവിയിൽ കാണുന്നതിനേക്കാൾ നേരിട്ട് അനുഭവിച്ചറിയണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാലാണ് ഷോ കാണാതിരുന്നത്. ടിവിയിൽ കണ്ടുകഴിഞ്ഞാൽ എനിക്ക് മനസിലാവില്ല. ഗെയിം രീതികളെയും തന്ത്രങ്ങളെയും കുറിച്ച് മുൻപരിചയമില്ലാതിരുന്നതിനാൽ കള്ളത്തരം കാണിക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു. അതിനുള്ള ബുദ്ധി എനിക്കില്ല. ബിഗ് ബോസ് ഹൗസിലെ സാഹചര്യങ്ങൾ നേരിട്ട് അറിഞ്ഞപ്പോളാണ് പല കാര്യങ്ങളും മനസിലാക്കിയത്.” കാളി പറയുന്നു.